Thursday, April 10, 2014

അമ്മീമ്മ വെളിച്ചം.




മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകളുടെ’ ഒരനുകരണം –  സത്യത്തിൽ ഇതായിരുന്നു ‘എച്മുവോട്  ഉലകം’ എന്ന ബ്ലോഗിൽ എച്മുക്കുട്ടിയുടെ അമ്മീമ്മ സ്മരണകൾ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിലുയർന്നത്. ‘അമ്മമ്മ’ എന്നതിനുപകരം അമ്മീമ്മ, നാലപ്പാട്ടെ പരിസരത്തുണ്ടായിരുന്നതു പോലെ തന്നെ വേലക്കാരും കാര്യസ്ഥനും ആവലാതികൾ പറയാൻ വരുന്നവരും - താരതമ്യപ്പെടുത്തൽ അങ്ങനെ മുന്നോട്ടു പോയി. ഇതേ ധാരണയോടെ ബ്ലോഗിൽ നാലഞ്ച് പോസ്റ്റുകൾ വായിച്ചിട്ടുമുണ്ടാവണം.

ഇപ്പോൾ  ‘അമ്മീമ്മക്കഥകൾ’ എന്ന പുസ്തകം മുന്നാം വായനയും കഴിഞ്ഞ് കൈയ്യിലിരിക്കുന്നു. ശൈലിയിൽ സാമ്യമുണ്ട്, പക്ഷേ നാലപ്പാടും പരിസരവുമല്ല ഇവിടെ പ്രത്യക്ഷപ്പെടുന്നത് എന്ന് വായന ഓർമ്മപ്പെടുത്തുന്നു. ‘ബാല്യകാലസ്മരണകളി’ൽ  ബാല്യമായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കിൽ, ഇവിടെ അതോടൊപ്പം ഔന്നത്യത്തോടെ ജീവിതസമരങ്ങളും തലയുയർത്തി നിൽക്കുന്നു - അമ്മീമ്മയുടെ മാത്രമല്ല, തെണ്ടി മയിസ്ട്രേട്ടിന്റെയും ഗോയിന്നന്റെയും തീട്ടമ്പ്‌രാൻ നായരുടേയുമെല്ലാം. കണ്ണുകൾ ഈറനണിയിക്കുകയും ഹൃദയം ഓരോ നുറുങ്ങുകളായി പിളർന്നുപോകുന്ന തീവ്രനൊമ്പരം പകരുകയും ചെയ്യുന്ന  ജീവിതാനുഭവങ്ങൾ. അനുകൂലമായ ചുറ്റുപാടുകളിൽ ആദർശജീവിതം അനുഷ്ഠിച്ച നാലപ്പാട്ടെ സ്ത്രീകളെപ്പോലെയായിരുന്നില്ല തന്റെ ജീവിതപ്പാതകൾ എന്ന് അമ്മീമ്മയുടെ ഹൃദയത്തുടിപ്പുകൾ പേറുന്ന ഈ പുസ്തകത്തിലെ ഓരോ ഏടും ഓർമ്മപ്പെടുത്തുന്നു.

പന്ത്രണ്ടാം വയസ്സിൽ വിവാഹം, അതു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപേക്ഷിക്കപ്പെടുക, മുപ്പതാം വയസ്സിൽ അക്ഷരാഭ്യാസത്തിനു വേണ്ടി സ്വന്തം വീട്ടിൽ തന്നെ  നിരാഹാരം കിടക്കേണ്ടിവരിക -  ഇതൊന്നുമില്ലായിരുന്നില്ലെങ്കിൽ, അമ്മീമ്മയുണ്ടാവുമായിരുന്നില്ല. ‘ദൈവം മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചു വെയ്ക്കും, പുലയും വൈധവ്യവും ആചരിക്കും’, ‘ചുടലച്ചാരവും പൂശി ചോരയിറ്റുന്ന ആനത്തോലുമുടുത്ത് പാമ്പിനേയും കഴുത്തിലിട്ട് ഗംഗാദേവിയെ ജടയ്ക്കുള്ളിൽ ഇരുത്തുന്നയാൾക്ക് മാസക്കുളി പോലെയുള്ള അതീവ സാധാരണമായ ശാരീരികകാര്യങ്ങളൊക്കെ ഒരു വിഷയമാവുന്നതെങ്ങനെയാണ്?’, ‘ഇനിയിപ്പോ എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ.. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിനു ചെയ്യാൻ പറ്റില്ല’  എന്നിങ്ങനെയുള്ള  ഉന്നതമായ ചിന്താഗതികളും ജീവിതവീക്ഷണവും അമ്മീമ്മയിൽ വേരുപിടിപ്പിച്ചത്, പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടുമെല്ലാം  അകമഴിഞ്ഞ അടുപ്പം കാണിക്കാനും  അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിക്കാനുമുള്ള ശീലം പകർന്നത്, വായിച്ചോ പാരമ്പര്യത്തിലൂടെയോ സ്വായത്തമായ ഉദാരമനസ്ഥിതിയല്ല,  അവർ കടന്നു പോന്ന കനൽവഴികൾ തന്നെയാണ് എന്ന് കാണാൻ കഴിയും. സ്വർണ്ണക്കട്ടിയിൽ നിന്ന് മുറിച്ചെടുത്ത് മുന്നോട്ടു വെക്കപ്പെട്ട ഒരു മാതൃകയായിരുന്നില്ല അവർ. അസംസ്കൃതരൂപത്തിൽ നിന്ന് ജീവിതം അതിന്റെ മൂശയിൽ നിർദ്ദാക്ഷിണ്യം  ഉരുക്കിയൊഴിച്ച്  ഊതിയൂതി രൂപപ്പെടുത്തിയ  ഉത്കൃഷ്ടത – അത്തരമൊരു വിശേഷണമാണ് അവർക്ക് ചേരുക. ദാരിദ്ര്യവും അവഗണനയും  ജാതിമതവിഭാഗീയതകളും ഒക്കെ എന്തെന്നനുഭവിപ്പിച്ച്  പാരിൽ  മനുഷ്യരെ  ഊതിക്കാച്ചിയെടുക്കുന്ന ഈ ജീവിതക്രിയ തന്നെയായിരിക്കണം അമ്മീമ്മയുടെ തുടർച്ചയായി പരക്ലേശവിവേകമുള്ള  എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയെയും സൃഷ്ടിച്ചത്.

ഒരദ്ധ്യായത്തിലേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, അമ്മീമ്മയ്ക്കൊപ്പം മറ്റൊരു സമരതീഷ്ണതയെയും സ്ത്രീ രൂപത്തിൽ നാം പരിചയപ്പെടുന്നുണ്ട് – തെണ്ടി മയിസ്രേട്ട് എന്ന ജാനകിയമ്മ. ജാനകിയമ്മയും അമ്മീമ്മയും രണ്ടുതരം പ്രതിഷേധരൂപങ്ങളാണ്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യത്തിനു വേണ്ടി വ്യത്യസ്ത സമരരൂപങ്ങൾ സ്വീകരിച്ചതു പോലെ   ഒന്നു മറ്റൊന്നിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുമ്പോഴും, മറ്റേയാൾക്കു വേണ്ടി ഇരുവരും പുലർത്തുന്ന കരുതൽ, സ്നേഹത്തിന്റെ അന്തർധാര ഇതെല്ലാം സ്പഷ്ടമാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാവൽ നിന്നത് ജാനകിയമ്മയാണ് എന്ന് അമ്മീമ്മ തന്നെ പറയുന്നുമുണ്ട്. നിർഭയം സത്യം വിളിച്ചു പറഞ്ഞ് ലോകത്തിന്റെ ശത്രുത നേടുമ്പോഴും അമ്മീമ്മയെ പോലുള്ളവർ നൽകുന്ന മാനസിക പിന്തുണ ജാനകിയമ്മയ്ക്കും ആശ്വാസമാകുന്നുണ്ടാവണം.

വൈകാരികമായി മനുഷ്യൻ എത്രമാത്രം ദുർബലനാണ് എന്ന് വ്യക്തമാക്കുന്ന മുന്ന് പുരുഷജീവിതങ്ങളെ  പുസ്തകത്തിൽ ചിത്രീകരിക്കുന്നുണ്ട് എച്മുക്കുട്ടി. ഒന്നാമത്തെയാൾ ‘ഗോവിന്ന’നാണ്. തൊഴിലിലും കൂലിയിലുമെല്ലാം കണിശത പുലർത്തുന്ന, കിട്ടിയ നന്മ തിരിച്ചു നൽകാൻ ശ്രമിക്കുന്ന ഗോവിന്നൻ തോറ്റു തുടങ്ങുന്നത്  ‘ഭർത്താവ് തന്റെ മാത്രം സ്വത്താണ്’ എന്ന് അവകാശപ്പെടുന്ന പെണ്ണിനു മുമ്പിലാണ്. മുത്താച്ചി കൂടി ഇല്ലാതാവുന്നതോടെ ഏകാന്തതയ്ക്ക് പൂർണ്ണമായും കീഴടങ്ങുന്ന ഗോവിന്നൻ തന്റെ യാത്ര അവസാനിപ്പിക്കുന്നത് ഒരു പൂരാടരാത്രിയിലാണ്.അന്നു പകൽ ഗോവിന്നൻ നട്ട പതിനെട്ടാം പട്ടയിൽ ഗോവിന്നന്റെ കണ്ണീരും സ്നേഹവുമുണ്ടാവാതെ തരമില്ല.

പിന്നെയൊരാൾ ‘ലാജഹോമം’ എന്ന അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പച്ചനാണ്. അമ്മീമ്മയുടെ സഹോദരൻ നൽകിയ കാശും കള്ളും വാങ്ങിച്ച് പൊതുവഴിയിൽ വച്ച് അമ്മീമ്മയെ  വസ്ത്രാക്ഷേപം ചെയ്ത അപ്പച്ചൻ. ‘അപ്പച്ചാ നീ പാപം ചെയ്തവനാണ്’ എന്ന കർത്താവിന്റെ നിരന്തരഓർമ്മപ്പെടുത്തലിൽ  വെന്ത് അതേ അമ്മീമ്മയുടെ കാൽക്കൽ വീണ് മാപ്പിരക്കുന്ന അപ്പച്ചൻ. പാപി കുമ്പസാരിക്കേണ്ടത് ആർക്കു മുമ്പിലാണ് എന്ന് അപ്പച്ചനും മേരിയും കർത്താവും ഇവിടെ  വ്യക്തമാക്കുന്നുണ്ട്. പക്ഷേ  വിശ്വാസം മതമായി നിലനിർത്തേണ്ടത് ആവശ്യമാവുമ്പോൾ പാപികളെ കേൾക്കുകയും മാപ്പ് നൽകുകയും ചെയ്യുന്നത് തങ്ങളുടെ ജോലിയായി ഏറ്റെടുക്കാൻ   പുരോഹിതന്മാരുണ്ടാവാതെ തരമില്ലല്ലൊ.

മൂന്നാമത്തേത്  ഒരു കാമുകനാണ്. അത്രയേറെ മോഹിച്ചിട്ടും അജ്ഞാതമായ കാരണങ്ങളാൽ കാമുകിയാൽ ഉപേക്ഷിക്കപ്പെട്ട ഒരുവൻ. ചിലപ്പോൾ അവൾക്കും അയാൾക്കും കാരണങ്ങൾ അറിയാമായിരിക്കും. എഴുത്തുകാരി അത് വ്യക്തമാക്കുന്നില്ല, കാര്യമായി അന്വേഷിക്കുന്നുമില്ല. ഹൃദയം തകരുന്ന അയാളുടെ വേദന,  ചിത്രീകരിക്കുക മാത്രം ചെയ്യുന്നു. അതൊന്നുമറിയാതെ തന്നെ, ‘മനുഷ്യര് കൊന്നു പോണതാ അല്ലേ..അറിയാണ്ട്..അല്ലേ ടീച്ചറേ..’ എന്ന് അവസാനം അയാൾ  തേങ്ങുമ്പോൾ,  ‘നിന്നിലും ഒരു ഹൃദയമുണ്ട്’ എന്നോർമ്മിപ്പിച്ചു കൊണ്ട് പാറുക്കുട്ടിക്കൊപ്പം വായനക്കാരുടെ കണ്ണുകളും കുതിച്ചു ചാടുന്നു.

ബാല്യത്തിന്റെ നിഷ്ക്കളങ്കത  തൊട്ടറിയാവുന്ന അദ്ധ്യായങ്ങളാണ് ‘ഘനമുള്ള പുസ്തകവും ’, ‘തെരട്ടിപ്പാലും’.  ‘ഒന്നും മനസ്സിലാവാത്ത ഘനമുള്ള പുസ്തകം’ എന്താണെന്നറിയുമ്പോൾ അച്ഛനൊപ്പം വായനക്കാരും പൊട്ടിച്ചിരിച്ചു പോകും. ‘ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിക്കൂ.. അവൾക്കും കൊടുക്കണ്ടേ? നക്കിയ വിരൽ നന്നായി കഴുകാതെ  പിന്നെ പാത്രത്തിൽ തൊടാൻ പാടില്ല. അപ്പോൾ രണ്ടുവിരലെങ്കിലും കൊണ്ട് തൊട്ട്  നോക്കണം. അങ്ങനെയാണെങ്കിൽ നാലു വിരലും വച്ച് തൊട്ടാൽ രണ്ടു പേർക്കും ധാരാളം സ്വാദു നോക്കാൻ പറ്റുമല്ലോ’ – കളങ്കമില്ലാത്ത ബാല്യത്തിന്റെ മാത്രം ചിന്തയാണത്.  അത്തരം ചിന്തകളിലേക്ക് വീണ്ടുവിചാരം കടന്നെത്തുതിന് കുട്ടികൾ നൽകേണ്ടുന്ന വലിയ പ്രതിഫലം നൽകിയാണ് എഴുത്തുകാരിയും മുതിരുന്നത്.

ജീവിതത്തിലെ അനന്തമായ നാടകീയതകൾക്കൊപ്പം  ചരിത്രപരമായി പ്രാധാന്യമുള്ള വസ്തുതകളും  കണ്ടെടുക്കാനാവും എന്നുള്ളതാണ് ഓർമ്മക്കുറിപ്പുകളുടെ സവിശേഷതകളിലൊന്ന്. പത്തൊമ്പത് അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന അമ്മീമ്മക്കഥകൾ ഷൊർണ്ണൂരിനടുത്ത ഏതോ ഒരു കുഗ്രാമത്തിന്റെ ചരിത്രം കൂടിയാവുന്നത് അങ്ങനെയാണ്.ചിരട്ടക്കയിലുകളും  മൊളേരിപ്പായസവും തെരട്ടിപ്പാലും തൃക്കാക്കരയപ്പനും  ബ്രഹ്മരക്ഷസുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണല്ലൊ. പത്ത് മുപ്പതു വർഷങ്ങൾക്കു മുമ്പേ തന്നെ തുള്ളിനനയും മാലിന്യസംസ്ക്കരണവും സ്ത്രീശാക്തീകരണവുമെല്ലാം പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്ന വെപ്പുകാരൻ നായരെ അന്നത്തെ സമൂഹം ‘തീട്ടമ്പ്‌രാൻ നായരായി’ പരിഹസിച്ചു തള്ളിയതും ഇതേ ചരിത്രത്തിൽ കണ്ടെടുക്കാമെന്നത് കൗതുകമുണർത്തുന്ന വസ്തുതതയാണ്. ഏതാനും ദിവസത്തെ ദാമ്പത്യത്തിനു ശേഷം  ഉപേക്ഷിക്കപ്പെട്ട പന്ത്രണ്ടുവയസ്സുകാരിക്ക് ഭർതൃപിതാവ് സ്വത്ത് ഭാഗം വെച്ചു നൽകുന്നതും അത് കൈപ്പറ്റിയ അവളുടെ സ്വന്തം പിതാവ്  അവളുടെ സഹോദരന്മാരുടെ സുഖസൗകര്യങ്ങൾക്കു വേണ്ടി അത് കൈമാറുന്നതും  മറ്റൊരു കൗതുകകാഴ്ച്ചയാണല്ലോ.  അതേ സമയം തന്നെ, ഇന്നിന്റെ ചരിത്രവും പരിസരവും ഇന്നലെകളോട് താരതമ്യം ചെയ്യുക ഒരു  ഓർമ്മക്കുറിപ്പിൽ അനാവശ്യമാണ് എന്നാണ് എന്റെ പക്ഷം. വായനയോടൊപ്പമോ ശേഷമോ വായനക്കാരന്റെ മനസ്സിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണത്. അതുകൊണ്ടു തന്നെ, ‘ഒരു പൊണ്ണുണ്ടോടീ വക്കീല്..ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടി..’ എന്ന അദ്ധ്യായത്തിൽ   ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ വെച്ച് സ്ത്രീജീവിതത്തെ താരതമ്യപ്പെടുത്തുന്നത് അനുചിതമായി തോന്നി.

അവതാരികയിൽ പി ഇ ഉഷ പറയുന്നതു പോലെ, തെളിമയും ഒഴുക്കുമുള്ള ശൈലിയാണ് എച്ച്മുക്കുട്ടിയുടേത്. സംസാരഭാഷയുടെ ലാളിത്യമാണ് പുസ്തകത്തിൽ ഉടനീളം കാണാനാവുക.  അതിനൊപ്പം ബാല്യത്തിന്റെ  നൈർമ്മല്യം കൂടി കലരുമ്പോൾ, പുസ്തകം കൈയ്യിലെടുത്താൽ അവസാനം വരെ ഒറ്റയിരുപ്പിൽ  വായിക്കാൻ തക്ക ആകർഷണശക്തിയുള്ളതാവുന്നു അമ്മീമ്മക്കഥകൾ. തളിപ്പറമ്പ സി എൽ എസ് ബുക്സ്  പ്രസിദ്ധീകരിച്ച  ഈ പുസ്തകത്തിനു 90 രൂപയാണ് വില. പേജ് 104. പ്രസാധകരിൽ നിന്നു തപാൽ വഴിയും ഇന്ദുലേഖ ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ്. ഇതുകൂടാതെ തൃശ്ശൂരിലും തിരുവനന്തപുരത്തും  നേരിട്ടുവാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

Friday, February 21, 2014

പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ

  പുസ്തകം  പ്രസിദ്ധീകരിക്കുമ്പോൾ



. പേരെടുക്കാത്ത മിക്കവാറും എല്ലാ എഴുത്തുക്കാരും ( ബ്ലോഗിൽ ഉള്ളവരായാലും ഇല്ലാത്തവരായാലും ) സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി തന്നെയാണ് പുസ്തകങ്ങൾ ഇറക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ( ചിലവ് ഒരു സഹൃദയൻ വഹിച്ചു എന്നതൊഴിച്ച്, എന്റെ അനുഭവവും ഇതു തന്നെ )  പുതുമുഖങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുമ്പോൾ, പ്രമുഖ പ്രസാധകർ പോലും റോയൽട്ടി നൽകാറില്ല എന്നും കേട്ടിട്ടുണ്ട്. പ്രസിദ്ധരായ എഴുത്തുകാർക്ക് മാത്രമെ റോയൽട്ടി ലഭിക്കാറുള്ളു. പറഞ്ഞിരിക്കുന്നതിലും പതിന്മടങ്ങ് കോപ്പികൾ അച്ചടിച്ചും പതിപ്പുകൾ തന്നെ ഇറക്കിയും അവരെയും പ്രസാധകർ പറ്റിക്കാറുണ്ട് എന്ന് കേൾക്കുന്നു. എഴുത്തുകാരൻ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ ( എന്നു പറഞ്ഞാൽ കുറച്ച് ഗുണ്ടായിസം കാണിച്ച് വിരട്ടിയപ്പോൾ ) വിറ്റു പോയ കോപ്പികളുടെ എണ്ണം കൃത്യമായി പറഞ്ഞ് അതിനനുസരിച്ച് റോയൽട്ടി കൂടുതൽ കൊടുത്ത പ്രസാധകർ പോലും ഉണ്ടത്രെ. ഇതുകൊണ്ടൊക്കെ തന്നെ, സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി പുസ്തകം അച്ചടിച്ചിറക്കുന്നത്  ഒരപരാധമായി കാണുന്നില്ല.

അതേസമയം, ഇപ്പോഴും തങ്ങൾ തന്നെ പൈസ കൊടുത്താണ് പുസ്തകം ഇറക്കിയത് എന്നു പറയാൻ എല്ലാവരും മടിക്കുന്നു. ഈ മടി കാണിക്കുന്നിടത്താണ്, എഴുത്തുകാർക്കിടയിൽ പരസ്പരവിനിമയം ഇല്ലാത്തിടത്താണ് പ്രസാധകർക്ക് അവരെ ചൂഷണം ചെയ്യാനാവുന്നത്. പല പ്രസാധകരും പല തരം വ്യവസ്ഥകളാണ് പുസ്തകപ്രസിദ്ധീകരണത്തിനു മുന്നോട്ടു വെക്കുന്നത്. മാർക്കറ്റിങ്ങ് സംവിധാനങ്ങൾ, ബുക്സ്റ്റാളുകൾ, പ്രസിദ്ധി, എന്നിവയൊക്കെ അനുസരിച്ച് മുൻപന്തിയിലുള്ള പ്രസാധകർ കൂടുതൽ നിബന്ധനകൾ വച്ചാലും അതിനു ഒരു പരിധി വരെ ന്യായീകരണമുണ്ട്. ( അപ്പോഴും എഴുത്തുകാരൻ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതിൽ തർക്കമൊന്നുമില്ല. കാരണം, വിറ്റു പോകും എന്ന് ഉറപ്പുള്ള, മിനിമം നിലവാരമുള്ള പുസ്തകങ്ങളേ അവർ പ്രസിദ്ധീകരിക്കാറുള്ളൂ ).

കവർ, ഇല്ലസ്റ്റ്രേഷൻ ഉൾപ്പെടെ ഒരു പേജിന് എഴുപത് പൈസ മുതൽ ഒന്നൊര രൂപ വരെ എന്ന നിരക്കിലാണ് പുസ്തകങ്ങളുടെ ഏകദേശ വില്പന വില നിശ്ചയിക്കപ്പെടുന്നത്. മിക്ക പ്രസാധകരും ആദ്യ എഡിഷനിൽ തന്നെ 1000 പുസ്തകങ്ങൾ അച്ചടിക്കും ( എഴുത്തുകാരനെ വഞ്ചിക്കുന്ന പ്രസാധകർ ഇതിൽ കുറവോ കൂടുതലോ അച്ചടിച്ചിട്ടുണ്ടാവും ). അച്ചടി ചിലവ് അനുസരിച്ച് , എഴുത്തുകാരനിൽ നിന്ന് 20000 മുതൽ 35000 വരെ ചില പ്രസാധകർ വാങ്ങുന്നു ( ( 75 - 150 വരെ പേജുകൾ ) പേജുകൾ കൂടുമ്പോൾ ആനുപാതികമായി നിരക്ക് കുറയാനാണ് സാധ്യത. എന്നിട്ട് ഈ തുകയ്ക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരന് തിരികെ നൽകുന്നു. (ചിലർ അതിലും കുറവോ കൂടുതലോ നൽകിയെന്നും വരാം ). അത്രയും പുസ്തകങ്ങൾ വിറ്റു തീർത്താൽ എഴുത്തുകാരന് തന്റെ മുടക്കുമുതൽ തിരികെ ലഭിക്കുന്നു.  ( വ്യത്യസ്തരായ എഴുത്തുകാരുടെ  സമാഹാരങ്ങളാണെങ്കിൽ, മുടക്കുമുതലും പുസ്തകവും ആ എഴുത്തുകാർക്ക് പങ്കിട്ടെടുക്കാം. പങ്കിട്ട് മുടക്കുന്നതുകൊണ്ട്, ഒരാളെ സംബന്ധിച്ച് മുടക്കുമുതൽ കുറവായിരിക്കും എന്ന മെച്ചവുമുണ്ട് ).  ഇങ്ങനെ  എഴുത്തുകാരനു പുസ്തകം നൽകാതെ, പുസ്തകത്തിന്റെ വില്പന അനുസരിച്ച് നിശ്ചിത ശതമാനം ( 40 - 60 % ) കമ്മീഷൻ നൽകാം എന്ന വ്യവസ്ഥ മുന്നോട്ടു വെക്കുന്ന  പ്രസാധകരും ഉണ്ട്.

  പ്രസാധകരെ സംബന്ധിച്ചിടത്തോളം അവരുടെ കൈയ്യിലുള്ള പുസ്തകങ്ങൾ  വിറ്റു പോകുന്തോറും  ലാഭം വർദ്ധിക്കുകയാണ് എന്നുള്ളതുകൊണ്ട്, പുസ്തകങ്ങൾ പരമാവധി വിൽക്കാൻ തന്നെയായിരിക്കും  ഈ രംഗത്ത് നിലനില്പാഗ്രഹിക്കുന്ന പ്രസാധകരൊക്കെ ചെയ്യുക.   എന്നു വെച്ച് പുസ്തകങ്ങൾ ചറപറാ വിറ്റു പോകും എന്നൊന്നും കണക്കാക്കരുത്. ഒരു പുസ്തകമേളയിൽ നിന്നോ ബുക്സ്റ്റാളിൽ നിന്നോ, അപരിചിതരോ അപ്രശസ്തരോ ആയ എത്ര എഴുത്തുകാരുടെ പുസ്തകം നാം വാങ്ങാറുണ്ട് എന്നാലോചിച്ചു നോക്കുക. എന്തിന്,   നിങ്ങളുടെ സുഹൃത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നു കേട്ടാൽ നിങ്ങളിൽ എത്ര പേർ തന്നെ  അത് വില കൊടുത്തു വാങ്ങാൻ തയ്യാറാവും ? ' എല്ലാവരും എന്റെ  സൃഷ്ടിക്ക് കമന്റ് ചെയ്യണം, എന്നാൽ പിന്നെയുള്ളവരുടെ സൃഷ്ടികൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് മെനക്കെട്ട പണിയാണ്' എന്ന ബ്ലോഗർമാരുടെ മനോഭാവം തന്നെയാണ്  ബ്ലോഗർമാരുടെ പുസ്തകങ്ങൾ വാങ്ങുന്നതിലും മറ്റു ബ്ലോഗർമാർക്ക് കണ്ടു  വരുന്നത്. ഇതു കൊണ്ടൊക്കെ തന്നെ, സ്റ്റോക്ക് ഉള്ള പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ച് പ്രസാധകർ ലക്ഷാധിപതികളാവും എന്ന കണക്കുക്കൂട്ടൽ യുക്തിക്ക് നിരക്കുന്നതല്ല. എന്നാലും വിറ്റു പോയാൽ, 'പ്രശസ്തി' എഴുത്തുകാരനും പണം പ്രസാധകനും തന്നെ.

ഇനി  മറ്റൊരു കൂട്ടരുണ്ട് -  പുസ്തകങ്ങൾ  ഒട്ടും വിപണനം ചെയ്യാത്ത,  അപ്രശസ്തരായ പ്രസാധകർ. സൃഷ്ടികളുടെ നിലവാരത്തെക്കാളുപരി, തന്റെ സൃഷ്ടി അച്ചടിക്കപ്പെടണം എന്ന എഴുത്തുകാരന്റെ ആഗ്രഹത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. അച്ചടിചിലവ് മുൻകൂർ വാങ്ങിയ ശേഷം, അടിക്കുന്ന കോപ്പികൾ ഏകദേശം മുഴുവനായും ( 1000 കോപ്പിയിൽ 700 - 900 എണ്ണം വരെ )  എഴുത്തുകാർക്ക് തന്നെ തിരികെ നൽകുന്നതോടെ ഇവർക്ക് എഴുത്തുകാരനോടുള്ള ബാധ്യത  അവസാനിക്കുന്നു. പിന്നെ പുസ്തകങ്ങൾ വിപണനം ചെയ്യാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും എഴുത്തുകാരനു തന്നെയാണ് . തന്റെ സൃഷ്ടി പ്രസിദ്ധീകരിക്കണം എന്നൊരാൾ ആഗ്രഹിക്കുന്നതോ അത് പരിഗണിക്കുന്ന പ്രസാധകരുണ്ടാവുന്നതിലോ തെറ്റൊന്നുമില്ല. വിപണന സാധ്യത വളരെ കുറവുള്ള പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, ചുരുങ്ങിയത് അതിന്റെ മുതൽമുടക്കും ന്യായമായ ലാഭവും അത്തരം പ്രസാധകർ വാങ്ങുന്നതും തെറ്റല്ല. അല്ലെങ്കിൽ അവർക്ക് നില നിൽപ്പുണ്ടാവില്ലല്ലോ. പക്ഷേ, എഴുത്തുകാരന്റെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രസാധകരുണ്ടാവുക നന്നല്ല. അവരെക്കാളുപരി, തനിക്ക് അത്രയും പുസ്തങ്ങൾ വിപണനം ചെയ്യാൻ കഴിയുമോ, ഇല്ലെങ്കിൽ മറ്റൊന്തൊക്കെ വിപണനരീതികൾക്ക് സാദ്ധ്യതയുണ്ട്,  എന്നൊന്നും  ചിന്തിക്കാതെ, അത്തരം പ്രസാധകർ ആവശ്യപ്പെടുന്ന തുക ആരോരുമറിയാതെ എണ്ണികൊടുക്കുന്ന എഴുത്തുകാരെയാണ് ഇവിടെ കൂടുതൽ കുറ്റപ്പെടുത്തേണ്ടത് . തന്റെ സൃഷ്ടിയുൾപ്പെടുന്ന ഒരു കഥാസമാഹരത്തിലോ കവിതാ സമാഹാരത്തിലോ ഒക്കെ മറ്റുള്ള എഴുത്തുകാരുടെ ഏതൊക്കെ കഥകളാണ്, കവിതകളാണ് പ്രസിദ്ധീകരിക്കുന്നത് എന്നൊന്നും അന്വേഷിക്കാതെ അതിലേക്ക് മുതൽമുടക്കുന്നതും ഇത്തരം  അലം‌ഭാവത്തിന്റെ ലക്ഷണമാണ്.

സൃഷ്ടിയും പ്രസിദ്ധീകരിക്കാനുള്ള പണവും ആവശ്യപ്പെട്ട് പ്രസാധകർ ഇങ്ങോട്ടു സമീപിക്കുന്നതിനു മുൻപ് സൃഷ്ടികൾ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ടാക്കി, ആ കൂട്ടായ്മ വഴി സൃഷ്ടികൾ തീരുമാനിച്ച്, ഒത്തൊരുമയോടെ പ്രസാധകരെ സമീപിച്ച്, അവരിൽ തന്നെ ഏറ്റവും ഗുണകരമായ, സ്വീകാര്യമായ വ്യവസ്ഥകൾ മുന്നോട്ടു വെക്കുന്നവരെ പരിഗണിക്കുന്നത് ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ബ്ലോഗേഴ്സ് ഗ്രൂപ്പുകൾക്കും കഥാ ഗ്രൂപ്പുകൾക്കും കവിതാ ഗ്രൂപ്പുകൾക്കും എല്ലാം ഇതിൽ മുൻകൈയ്യെടുക്കാൻ കഴിയും.

ഇനി വിപണനത്തിന്റെ മേഖലയിലേക്ക് വരാം. ബുക്സ്റ്റാളുകൾ അന്യപ്രസാധകരിൽ നിന്ന് 60 % മുതൽ താഴോട്ട് കമ്മീഷൻ വാങ്ങുന്നുണ്ട് എന്നാണറിവ്.  പേരെടുത്ത ബുക്സ്റ്റാളുകളേക്കാൾ, ചെറിയ ബുക്സ്റ്റാളുകൾക്ക് നൽകേണ്ട കമ്മീഷൻ കുറവായിരിക്കും. സ്വന്തമായി  പുസ്തകം വിപണനം ചെയ്യാനുദ്ദേശിക്കുന്നവർ നല്ലൊരന്വേഷണം ഈ മേഖലയിലും നടത്തേണ്ടതുണ്ട്.

പ്രസാധനത്തിലെന്ന പോലെ, വിപണനത്തിലും ബ്ലോഗർമാരുടെ ക്രിയാത്മക ഇടപെടലുണ്ടായാൽ പുസ്തകങ്ങൾ എളുപ്പത്തിൽ വിറ്റു തീർക്കാൻ കഴിയും. അതിനേറ്റവും വേണ്ടത്, പുസ്തകങ്ങൾ വാങ്ങാനുള്ള  മനസ്സു തന്നെയാണ്. ഇതു കൂടാതെ, നഗരകേന്ദ്രങ്ങളിലും മറ്റുമുള്ള  സുഹൃത്തുക്കളുടെ വ്യാപാരസ്ഥാപനങ്ങളും കഫേകളുമൊക്കെ  ഇതിനായി ഉപയോഗപ്പെടുത്താമോയെന്നുള്ളതും പരിശോധിക്കണം .(  അത്തരം ഒരു ശ്രമം ഇതാ >> ജോർജ്ജേട്ടന്റെ പെട്ടിക്കട. താല്പര്യമുള്ളവർക്ക് സഹകരിക്കാം. )

അക്ഷരങ്ങളിൽ മഷി പടർത്താനുള്ള തീരുമാനം നല്ലപോലെ ആലോചിച്ചു മാത്രം എടുക്കുക. മാർക്കറ്റിങ്ങ്  ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അതിനനുസരിച്ച് കുറച്ച് കോപ്പികൾ മാത്രം പ്രിന്റ് ചെയ്യിക്കുക.  പൊടിപിടിച്ചു കിടക്കുന്ന പുസ്തകകെട്ടുകൾ കൊണ്ട്, ആക്രിക്കാർക്കല്ലാതെ ആർക്കും പ്രയോജനമുണ്ടാവില്ല എന്നുള്ളത്  ഓർമ്മയിൽ വെക്കുക.

Tuesday, February 04, 2014

ആപ്പിൾ തിന്നുമ്പോൾ..





സിയാഫ് അബ്ദുൾഖാദിർ എന്ന എഴുത്തുകാരനെ വായിച്ചു തുടങ്ങിയത് ‘ആറാമന്റെ മൊഴി’ എന്ന് പുതുക്കിയെഴുതപ്പെട്ട ‘സാക്ഷിമൊഴികൾ’ എന്ന കഥയിലൂടെയാണ് എന്നാണോർമ്മ. പിന്നീടങ്ങോട്ട് അദ്ദേഹം അച്ചുവിന്റെ  കഥവണ്ടി  എന്ന  ബ്ലോഗിൽ എഴുതിയ കഥകളൊക്കെ ഒന്നൊഴിയാതെ വായിച്ചിട്ടുണ്ട്. ‘ആമിയുടെ ചിത്രപുസ്തകം’ എന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബ്ലോഗും വിടാതെ വായിക്കാറുണ്ട്.  

ആദ്യവായനയിൽ അയത്നലളിതമായ തുടർച്ചയാണ് അദ്ദേഹത്തിന്റെ കഥകൾ സമ്മാനിക്കുക. എവിടെയും ഒരു അല്ലലും അലട്ടലും ഇല്ലാതെ, ചെറിയ ചെറിയ നേരമ്പോക്കുകളും ആക്ഷേപഹാസ്യങ്ങളും പങ്കുവെച്ച്, വായനക്കാരനെ തന്റെ പുറകേ നടത്തിക്കുന്ന കഥകൾ. പക്ഷേ പ്രതീകങ്ങൾ നിറഞ്ഞാടുന്ന അദ്ദേഹത്തിന്റെ പല കഥകളും ആദ്യ വായനക്കു ശേഷം ഒരു കൺകെട്ടിലെന്ന വണ്ണം മറ്റൊരു  ചിന്താലോകത്തേക്കാണ് തന്നെ കൺതുറപ്പിക്കുന്നതെന്ന് അനുവാചകർ തിരച്ചറിയും. മനസ്സിലെ തുടർവായന ഉപേക്ഷിക്കുക എന്ന യുക്തിരാഹിത്യം സ്വീകരിച്ചവർക്ക്, എഴുത്തുകാരൻ ഒരുക്കി വെച്ചിരിക്കുന്ന ഈയൊരു മാന്ത്രികലോകം നഷ്ടപ്പെടും എന്നത് സത്യം തന്നെ. അതവരുടെ നഷ്ടം എന്നല്ലാതെ എന്തു പറയാൻ ?

അതേ സമയം, ഇത്തരം പ്രതീകകഥകളിലൂടെ എഴുത്തുകാരനെ പിന്തുടരുന്ന വായനക്കാരൻ, അതേ എഴുത്തുകാരന്റെ, അത്തരം ‘ഒളിപ്പിച്ചു വെക്കലുകൾ’ ഒന്നുമില്ലാത്ത, സാധാരണ ശൈലിയിലുള്ള കഥകൾ വായിക്കുമ്പോൾ, അവയിലെ പ്രതീകങ്ങളെ തിരഞ്ഞ് വലിയ അപകടങ്ങളിൽ ചെന്നു ചാടാറുണ്ട്. ‘അദ്ദേഹത്തിന്റെ കഥകളിൽ അതുണ്ടാവും’ എന്ന മുൻധാരണയോടെ കഥകളെ സമീപിക്കുമ്പോഴുണ്ടാവുന്ന ഒരു ദുരന്തമാണിത്. കഥകൾ വായിക്കുമ്പോൾ, കഥാകാരന്റെ പേര് കണ്ണിലെത്തേണ്ടത് വായനയ്ക്കു ശേഷമാണ് എന്നതിനുള്ള ദൃഷ്ടാന്തങ്ങളിലൊന്ന്. ശ്രീ സിയാഫ് അബ്ദുൾഖാദിറിന്റെ ഇത്തരത്തിലുള്ള ഹൃദയാവർജ്ജകമായ കഥകളും ഈ സമാഹാരത്തിലുണ്ട് എന്നുള്ളത് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കൽ എളുപ്പമാക്കുന്നു.

പുസ്തകത്തിന്റെ ആമുഖത്തിൽ ശ്രീ ബഷീർ മേച്ചേരി കഥകളിലേക്കുള്ള വാതിലുകൾ തുറന്നു വെക്കുന്നുണ്ട്. അദ്ദേഹം പരിചയപ്പെടുത്തുന്നതിനു മുൻപേ ഇതിലെ മിക്ക കഥകളും ബ്ലോഗിൽ വായിക്കാനും  സഞ്ചരിക്കാനും കഴിഞ്ഞിട്ടുള്ളതു കൊണ്ട്, കഥകളെ എന്റെ കണ്ണുകളിലൂടെ പരിചയപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.

ആപ്പിൾ

എന്തുകൊണ്ട് ഡൊറോത്തി വല്ല്യമ്മ ഏവർക്കും പ്രിയപ്പെട്ട  ആപ്പിളിനു കാവലിരിക്കുകയും, ഒരു തെരുവു പയ്യൻ വന്നത് തട്ടിപ്പറിച്ചു കൊണ്ടുപോകുമ്പോൾ അത് അർഹതപ്പെട്ടവനു കിട്ടി എന്ന് ആശ്വസിക്കുകയും ചെയ്യുന്നു? ഡെറോത്തി വല്ല്യമ്മയും ആപ്പിളുമെല്ലാം എന്തിനെയൊക്കെയാണ് പ്രതിനിധീകരിക്കുന്നത് ?

ഡെറോത്തി വല്ല്യമ്മയെ മതാധിഷ്ടിത യാഥാസ്ഥിതിക സമൂഹത്തിന്റെ സദാചാരനിഷ്ഠയായും ആപ്പിളിനെ  ആ സമൂഹത്തിലെ അംഗങ്ങളുടെ ലൈംഗീകവാഞ്ചയായും വായിച്ചെടുക്കുമ്പോൾ, കഥയിലെ കഥകളെല്ലാം അതിനൊത്തു പോകുന്ന ഒരു വിസ്മയലോകം കണ്മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്.  രഹസ്യമായി ലൈംഗീകത ആസ്വദിക്കുമ്പോഴും ( ഡെറോത്തി വല്ല്യമ്മയുടെ മുറിയിലേക്ക് പറന്നിറങ്ങിയ ചെമ്പൻ കുതിരയും മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കണ്ട ഫണീന്ദ്രനും [ കെടുമ്പിച്ച റബ്ബറിന്റെ മണമുള്ള സ്നിഗ്ദ്ധതയും ഉയിരെടുക്കും മുമ്പേ ഊർദ്ധ്വൻ വലിച്ച കോടികോടി പിഞ്ചുകുഞ്ഞുങ്ങളുടെ അലമുറയും – ഗർഭനിരോധന ഉറയല്ലെങ്കിൽ പിന്നെന്ത് !] അതിന്റെ സൂചനകളാണ് ) പരസ്യമായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണല്ലോ ഇന്നത്തെ സമൂഹത്തിന്റെ സദാചാര നിഷ്ഠയെ നയിക്കുന്നതിനായി  സമൂഹം തന്നെ അറിഞ്ഞോ അറിയാതെയോ തിരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ താൻ നയിക്കുന്ന സമൂഹത്തിലെ ഇളമുറക്കാരി കന്യക,  അത്തരം സദാചാരനിഷ്ഠകൾ ലംഘിച്ച് ലൈംഗീകതക്ക് ആഗ്രഹിക്കുന്നതിനും ശ്രമിക്കുന്നതിനുമായി ഡെറോത്തി വല്ല്യമ്മ ഭയക്കുന്നു. അവളുടെ മനസ്സറിയുക എന്ന ലക്ഷ്യത്തോടെയാണ് ‘അവകാശിക്കെടുക്കാം’ എന്ന പ്രലോഭനം മുന്നിൽ വെച്ച് ആപ്പിൾ സമൂഹ മധ്യേ പ്രദർശിപ്പിക്കുന്നത്. തന്റെ ആജ്ഞയ്ക്കനുസരിച്ച് വ്രതമെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന മറ്റുള്ളവർ, തങ്ങളിൽ തന്നെ ഒരാളെയും അതെടുക്കാൻ അനുവദിക്കില്ല എന്ന ബോധ്യവും ഡൊറോത്തി  വല്ല്യമ്മയ്ക്കുണ്ട്. ആ ബോധ്യം പോലെ തന്നെ, വീടിന്റെ (സമൂഹത്തിന്റെ) എല്ലാ കാര്യങ്ങളും  നോക്കി നടത്തുന്ന മാഗി ആന്റിയേയും ആധിപത്യങ്ങളെ ചെറുക്കുന്ന കരുണൻ അമ്മാവനേയും എല്ലാം അവർ പരസ്പരം പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘എല്ലാവർക്കും സ്വാതന്ത്ര്യമെടുക്കാം’ എന്ന കരുണൺ അമ്മാവന്റെ ജനാധിപത്യ ബോധത്തെ, ‘ ഇരുമ്പ് തൊടീച്ചാൽ ആപ്പിൾ ചത്തു പോകും’ എന്ന  വിശ്വാസാധിഷ്ഠിത അയുക്തി വച്ച ഡെറോത്തി  വല്ലിമ്മ നേരിടുകയും ചെയ്യുന്നു. ‘യഥാർത്ഥ അവകാശിയെ ദൈവം കണ്ടെത്തട്ടേ’ എന്ന തീർപ്പിൽ കാത്തിരിക്കുമ്പോഴാണ്, ആ സമൂഹത്തിനു  പുറത്തുള്ള, തെരുവ് പിഴച്ചു പെറ്റ സന്തതിയായ തെരുവുപയ്യൻ ആപ്പിൾ കറുമുറാ തിന്നു തീർക്കുന്നത്. തനിക്കു വിശക്കുന്നു എന്നതാണ് ആപ്പിളിന്മേൽ തനിക്കുള്ള അവകാശം എന്ന് വാദിക്കുന്ന അവനെ, ‘ആപ്പിൾ അതിന്റെ യഥാർത്ഥ അവകാശിക്കു കിട്ടി’ എന്ന്  ഡെറോത്തി വല്ല്യമ്മ വിട്ടയ്ക്കുന്നത്, ആ ആപ്പിൾ തന്റെ സമൂഹത്തിലാരും കൈക്കലാക്കിയില്ലല്ലോ എന്ന ഗൂഢാഹ്ലാദം ഉള്ളിൽ സൂക്ഷിച്ചു കൊണ്ടാണ്. എന്നാൽ, മിയ എന്ന ഇളമുറക്കാരിയാകട്ടെ ഡെറോത്തി വല്ല്യമ്മയടക്കം ആ സമൂഹത്തിലെ പൂർവികരെല്ലാം ചെയ്തിരുന്നതു പോലെ തന്റെ കാമുകനുമായുള്ള രഹസ്യസമാഗമത്തിനു തയ്യാറാവുകയാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് എഴുത്തുകാരൻ ആപ്പിൾ എന്ന എക്കാലത്തേയും കഥ അവസാനിപ്പിക്കുന്നത്.     

ഒരു തവളയുടെ ജീവചരിത്രത്തിൽ നിന്ന് ഒരേട്.

പ്രതീകങ്ങൾ നിറഞ്ഞ, ആ പ്രതീകങ്ങൾ പ്രതിനിധീകരിക്കുന്നതെന്ത് എന്ന ചോദ്യത്തിനുത്തരം ലഭിക്കാതെ വായന പൂർണ്ണമാകാത്ത മറ്റൊരു കഥയാണിത്.  

ഇതിലെ തവളയെ  സ്ത്രീയായാണ് ഞാൻ വായിക്കുന്നത്. പുരുഷൻ നൽകിയ ആനുകൂല്യങ്ങളാൽ മത്തു പിടിച്ച ( എന്ന തോന്നലുളവാക്കുന്നതുമാകാം ) സ്ത്രീയെ പണ്ടേതോ കാലത്ത് സമൂഹം/കാലം ശാപം നൽകി ( രാജാവ് - രാജകുമാരി - ഡാകിനി - തവള ) പുരുഷന്റെ അധീശത്വത്തിലാക്കുന്നതും (രാക്ഷസൻ ) അവന്റെ അടിമയായി കുടുംബത്തിലെ വിളക്കാവുന്നതും ( തവള ) , അന്നത്തെ കാലത്തെ പ്രകൃതിയോടിണങ്ങിയുള്ള അവന്റെ ജീവിതവുമെല്ലാം കഥാകൃത്ത് വരച്ചു കാട്ടുന്നു. എന്നാൽ തനിക്കു താഴേ വേഗത്തിൽ കടന്നു പോകുന്ന ആധുനികതയിലേക്കുള്ള മാറ്റത്തിൽ അവനും സ്വയമറിയാതെ ആകർഷിക്കപ്പെട്ട് നിയന്ത്രണം വിടുന്നതും ( ഷക്കീല - ഫീലിങ്ങ് - കുപ്പിപൊട്ടൽ )
അത്തരമൊരവസ്ഥാന്തരത്തിൽ സ്ത്രീ അവനേക്കാൾ വളരെ വേഗം മുന്നിലെത്തുന്നതും ( ഏതുമാറ്റവും പെട്ടന്നുൾക്കൊള്ളാനാവുക സ്ത്രീകൾക്കാണല്ലോ ) ശാപമോക്ഷം കിട്ടി സുഖസൗകര്യങ്ങളിലേക്കെത്തുന്നതും ( പുരുഷാധിപത്യ സമൂഹമായതുകൊണ്ട് പുരുഷൻ വഴി തന്നെയാണ് ശാപമോക്ഷം കിട്ടുന്നത്) എന്നാൽ ആധുനിക കാലത്തും  തന്റെ മേലുള്ള മേൽക്കോയ്മയും നിസ്സാരവൽക്കരിക്കലും അവസാനിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട് പഴയകാലത്തേക്ക് തിരിച്ചു പോകാനാഗ്രഹിക്കുകയും അതിനായി സുഖസൗകര്യങ്ങളെല്ലാം കാലത്തിനു (ഡാകിനി) തിരികെ  നൽകി പിന്നോട്ടു പോകുന്നതും എല്ലാം ഇതിൽ കാണാം. എന്നാൽ അവൾ അങ്ങനെ സ്വതന്ത്രയായി തിരിച്ചെത്തുമ്പോൾ , പ്രകൃതിയുമായുള്ള ജൈവബന്ധം നഷ്ടപ്പെട്ട്, ചൂഷണത്തിന്റെയും സുഖഭോഗത്തിന്റെയും പാരമ്യത്തിൽ അവളുടെ പ്രേമം യാന്ത്രികമായി സിമന്റ് മിശ്രിതത്തിലേക്ക് അരച്ചു ചേർക്കുന്ന പുരുഷന്റെ കൈകളിലേക്കാണ് അവളെത്തി ചേരുന്നത്.

ശ്രീ സോക്രട്ടീസ് വാലത്തിന്റെ  വായന കാണുന്നതു വരെ, ഈ കഥയെ കുറിച്ചുള്ള എന്റെ കാഴ്ച്ചകൾക്ക് മാറ്റമുണ്ടായില്ല. എന്നാൽ അദ്ദേഹം തവളയെ മനുഷ്യനായും രാക്ഷസനെ പ്രകൃതിയായും കാണുന്ന  ഒരു വായനാലോകമാണ് പങ്കു വെച്ചത്. അങ്ങനെയൊരു കാഴ്ച്ചയും സാധ്യമാണല്ലോ എന്നൊരു  അത്ഭുതം   അതിനു ശേഷമാണ് എന്നിൽ നിറഞ്ഞത്. അത്തരമൊരു രണ്ടാം വായനയിലും, ഡാകിനിയെ കാലമായി  തന്നെ അടയാളപ്പെടുത്താനാണ് ഞാനിഷ്ടപ്പെടുന്നത്.

പ്രതീകങ്ങളെ/ബിംബങ്ങളെ വച്ച് കഥ പറയുമ്പോൾ, അവ തമ്മിലും കഥയുടേതായ ഒരു യുക്തിബന്ധം നിലനിൽക്കണം  എന്ന് അഭിപ്രായമുള്ള ആളാണ് ഞാൻ. അല്ലാത്ത പക്ഷം, അവ തമ്മിലുള്ള പൊരുത്തക്കേടുകൾ വായനയിലെ കല്ലുകടിയായി അവശേഷിക്കും. രാക്ഷസനെ പ്രകൃതിയായി വായിക്കുമ്പോൾ അത്തരം ഒരു  അസ്വാരസ്യം അനുഭവപ്പെട്ടു.  ഡാകിനിയുടെ ആദ്യശാപം, ശാപമോക്ഷം, തന്നോടിണങ്ങി ജീവിച്ച മനുഷ്യനെ ഷക്കീലയൊത്തുള്ള സ്വപ്നം കണ്ട് നിയന്ത്രണം വിട്ട് സ്വകാര്യവൽക്കരണത്തിന്റെ റോഡിലേക്ക് നഷ്ടപ്പെടുന്ന രാക്ഷസൻ..ഇതൊക്കെ ഉദാഹരണങ്ങൾ. എഴുത്തുകാരൻ, യുക്തിസഹമായ മറ്റൊരു കഥയായിരിക്കാം പങ്കു വെച്ചത്, തവളയും രാക്ഷസനുമെല്ലാം ഡാകിനിയും രാജകുമാരനുമെല്ലാം മറ്റു ചിലവയുടെ പ്രതീകമായിരിക്കാം എന്ന വിനയത്തോടെ വായന തുടരുക മാത്രം ചെയ്യുന്നു.

വൈകിയോടുന്ന വണ്ടി.

സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ട്, ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കഥ. സമ്പന്നവർഗ്ഗത്തിന്റെ കപടസംസ്ക്കാരനാട്യങ്ങൾ, ദരിദ്രജനവിഭാഗങ്ങളുടെ നിസ്സഹായമായ  അപകർഷം,  അവർ നേരിടുന്ന നഗ്നമായ ചൂഷണങ്ങൾ, ഒടുവിൽ തങ്ങൾക്കു കൂടി ഇടമുള്ള ആയിരങ്ങളുടെ ബോഗിയിലേക്ക് അവർ പറന്നെത്തുന്നത്, ‘ഇപ്പം വീണേനേ’ എന്ന സ്നേഹത്തോടെ അവർക്ക് കൈത്താങ്ങ് നൽകുന്ന അവരിലൊരു ചെറുപ്പക്കാരൻ. ‘അവിടെ സീറ്റുണ്ട്, വന്നിരുന്നോ’ എന്ന് അവസാനം  അവരെ നയിക്കുന്ന ഒരാളും അവരിലൊരാളാണ് എന്ന് വായിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഭൂതം

ഭൂതം പ്രതിനിധീകരിക്കുന്നത് അധികാരിവർഗ്ഗത്തിന്റെ മുഷ്ക്കുകളിൽ ജീവിതം നഷ്ടപ്പെടുന്ന സാധാരണ ജനമാണ്. അതിരുകളില്ലാത്ത അധികാരം ഉള്ളപ്പോഴും ‘ഒപ്പുകൾ’ എന്ന  കുപ്പിയലടക്കപ്പെട്ട  നിസ്സഹായർ. അധികാരി തന്നെ കഥ പറയുമ്പോഴും, അയാളുടെ ജീവിതവീക്ഷണത്തിലെ പൊള്ളത്തരങ്ങളും കാപട്യങ്ങളും എല്ലാം  ആക്ഷേപഹാസ്യരൂപത്തിൽ  വരച്ചിടാൻ എഴുത്തുകാരനാവുന്നു. തങ്ങളെ നിലനിർത്തുന്നവരിൽ നിന്നു തന്നെ തട്ടിപ്പറിക്കാനും ചവിട്ടിതാഴ്ത്താനുമൊന്നും അവർക്ക് യാതൊരു മടിയുമില്ല.

കഥ ആസ്വാദ്യകരമാണെങ്കിലും ചിലയിടത്തെങ്കിലും എഴുത്തുകാരന്റെ വാചാലത അതിരു വിടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ആറാമന്റെ മൊഴി.

ഈ കഥ
‘സാക്ഷിമൊഴികൾ’, എന്ന പേരിൽ ഇ-മഷി മാസികയിൽ വായിച്ചിരുന്നു. അതിങ്ങനെ പുതുക്കിയെഴുതുന്നതിനും മുമ്പ്,  മൂലരൂപം ബ്ലോഗിലും വായിച്ചിരുന്നു. മൂലരൂപത്തിൽ നിന്ന് വ്യത്യസ്തമായി  കാലീക സംഭവങ്ങളോട്  വളരെ കൃത്യമായ സാമ്യം പുലർത്തുന്ന ചില ‘മൊഴികൾ’  വായനക്കാരനെ ആ പരിസരത്തു മാത്രം നിലനിൽക്കാൻ പ്രേരിപ്പിക്കും എന്നതൊരു പോരായ്മയായി തോന്നി – എല്ലാ കാലത്തേക്കുമുള്ള ഒരു കഥ എന്ന് രേഖപ്പെടുത്താൻ  അതൊരു തടസ്സം നിൽക്കുന്നതു പോലെ.  മൊഴികൾ ഇത്ര കണ്ട് സ്പഷ്ടമാവേണ്ടിയിരുന്നില്ല . ഒരൊറ്റ വായനയിൽ കഥ അവസാനിപ്പിക്കാൻ അത് കാരണമാകുന്നു.

കാസിനോ

സുഖഭോഗങ്ങളിൽ ഒഴുകി നടക്കുന്ന ഇന്നത്തെ യുവതലമുറയെയാണ് കാസിനോയിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ അവരിലൊരാൾ ‘ഇതൊരു കഥയാണോ’ എന്നു അതിശയപ്പെട്ടേക്കും. പ്രത്യക്ഷത്തിൽ കഥാകൃത്തും നേരിയൊരു ആക്ഷേപം പോലും ഉന്നയിക്കാതെ അവരുടെ ജീവിതം പകർത്തി വെക്കുന്നതേ ഉള്ളൂ. പക്ഷേ വീണ്ടുവിചാരമുള്ളവർക്ക് വായനക്ക് ശേഷം അനേകം ആശങ്കകളും ചോദ്യങ്ങളും ഉള്ളിലുയർന്ന് സ്വസ്ഥത നഷ്ടപ്പെടും. മനുഷ്യൻ എന്തിലാണ് സുഖം കണ്ടെത്തേണ്ടത് ? സുഖങ്ങൾ തേടിയുള്ള അവന്റെ യാത്ര എങ്ങനെയായിരിക്കും അവസാനിക്കുക തുടങ്ങിയ ചോദ്യങ്ങൾ അവയിൽ ചിലതു മാത്രം.

യൂത്തനേഷ്യ

കഥയുടെ ലാളിത്യം ഹൃദയാവർജ്ജകം. അത്ര കണ്ട് അസാധരണമല്ലാത്ത ഒരു പ്രമേയത്തെ തികച്ചും നൂതനമായ ചില സാക്ഷ്യങ്ങളിലേക്ക് പറിച്ചു നടുന്ന പരിണാമഗുപ്തി. ബൈബിൾ എഴുത്തുകാരന് ഒരക്ഷയഖനിയാണെന്ന്  ഈ കഥയിലെ മനോഹരമായ അലങ്കാരങ്ങൾ ഓർമ്മിപ്പിക്കുന്നു. നിശാശലഭവും മെഴുതിരിയും പല്ലിയുമെല്ലാം എത്ര സമർത്ഥമായാണ് കഥയിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

സുഷിരക്കാഴ്ച്ചകൾ

ഏകദേശം ഒരു പുറം മാത്രം  വരുന്ന ഒരു രംഗ ചിത്രീകരണം. അതെങ്ങനെയാണ് വായനക്കാരന്റെ മനസ്സിൽ ഒരു ദൃശ്യപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നത് എന്നു മനസ്സിലാവണമെങ്കിൽ ഈ കഥ വായിക്കണം. അവസാനത്തിൽ നിന്ന് ആരംഭത്തിലേക്കും ആരംഭത്തിൽ നിന്നും അവസാനത്തിലേക്കും പിന്നെയും പിന്നെയും  കാഴ്ച്ചകൾ പകർന്ന് കഥ കാത്തിരിക്കുന്നു. ഒരു ആത്മഹത്യയായാണ് ആദ്യം വായിച്ചത്. ( സുഷിരത്തിലൂടെ നോക്കപ്പെടുന്നത്, സാധാരണയായി അകത്തു നിന്ന് കുറ്റിയിട്ട മുറികളിലേക്കാണല്ലൊ ) പക്ഷേ പിന്നെയും വായന തുടരുമ്പോൾ... ടി വി. ക്കുമേൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബ്രാ..ഹാങ്ങറിൽ കൊളുത്തിയിട്ട ബെൽട്ട്. ടീപ്പോയിയിലെ പത്രത്തിന്മേൽ മറിഞ്ഞു പോയ ചായക്കപ്പ്.. അവസാനം, റ്റ്യൂബ് ലൈറ്റിന്റെ  വെളിച്ചത്തിൽ മഞ്ഞ നിറത്തിൽ കൊഴുത്ത തുടകൾ. ആ തുടക്കാമ്പിൽ ഒരു വലിയ മറുക്,
ഹാ കഷ്ടം, നിഷ്ഠൂരം.

ദൈവത്തിന്റെ അമ്മ.

ഈ കഥാസമാഹാരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥ ഇതായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മാജിക്കൽ റിയലിസത്തിലൂടെ സൃഷ്ടിച്ച ഉദാത്തമായ മാനവികത ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. അന്യപത്യതാദുഃഖം അനുഭവിക്കുന്നവരോടുള്ള തന്റെ സഹാനുഭൂതി, ദൈവത്തെ തന്നെ അവർക്ക് കുഞ്ഞായി സമ്മാനിച്ചു കൊണ്ട്  എഴുത്തുകാരൻ പങ്കു വെക്കുമ്പോൾ, വായനക്കാരനും അതിൽ ലയിച്ചു ചേരുന്നു. ഇത്തരം ചില കാല്പനീകതകളിലൂടെ, ‘നിങ്ങൾ ദൈവത്തിന്റെ തന്റെ മാതാപിതാക്കളാണ്’  എന്ന കഥാകൃത്തിന്റെ സ്നേഹമന്ത്രണം  വായനക്കാരനും കേൾക്കാവുന്നു.

ചില കഥകളുണ്ട്. അതിൽ തന്നെ ചില വരികൾ. വരണ്ടുണങ്ങിയ ഒരു മരുപ്രദേശത്തൂടെ  കാറോടിച്ചു പോകുമ്പോൾ പെട്ടന്ന് ഒരു മഴ വന്ന് മുന്നിലെ ചില്ലുപാളിയിൽ സ്ഥടിത സുതാര്യമായ ചിത്രങ്ങൾ വരക്കുന്നതു പോലെ ഒരു ജലപാളി ഉരുണ്ടൂർന്നു വന്ന് കണ്ണിലെ കാഴ്ച്ചകൾ മൂടും. വൈപ്പർ ഇടാൻ നാം മടിക്കും, കണ്ണുനീർ തുടയ്ക്കാൻ നാം മടിക്കും, അതങ്ങനെ പെയ്തു തീരട്ടെ എന്ന്..
 “പക്ഷെ മണ്ണിനടിയില്‍ നിന്ന് ഒരു മുല്ലത്തൈ ,ഇലഞ്ഞിചോട്ടില്‍ നാമ്പിട്ടു .പിന്നെ ഓരില ഈരില എന്ന് ഞൊടിയിടയില്‍ മുല്ല വള്ളി ഇലഞ്ഞിയില്‍ പടര്‍ന്നു കയറി .ഇലഞ്ഞിയുടെ ഒരില പോലും കാണാന്‍ പറ്റാത്ത വിധം അത് ക്ഷണ നേരം കൊണ്ട് ഇറുങ്ങെ പൂത്തു .ഒരു ചെറുകാറ്റ് പോലും ഇല്ലാതിരുന്നിട്ടും മുല്ലപ്പൂക്കള്‍ അവര്‍ക്ക് മീതെ തുരുതുരാ പൊഴിയാന്‍ തുടങ്ങി.ആ നിമിഷം എല്ലാ സങ്കടങ്ങളും സംശയങ്ങളും അയാളില്‍ നിന്ന് പോയി മറഞ്ഞു .വല്ലാത്ത ഒരു ആശ്വാസം അയാള്‍ക്കും തോന്നി .അയാളുടെ തോളില്‍ തല ചായ്ച്ചു അകത്തേക്ക് നടക്കുമ്പോള്‍ അവള്‍ അഭിമാനത്തോടെ പറഞ്ഞു "അവനു നിങ്ങളുടെ അതേ ഛായ ആയിരുന്നു ." അയാ ള്‍സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ തന്നോട് ചേര്‍ത്തു പിടിച്ചു .”

തൃക്കാൽ സുവിശേഷം

നർമ്മവും ആക്ഷേപഹാസ്യവും ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു ഈ കഥയിൽ. ഭൂതം എന്ന കഥയിലേതു പോലെ അധികാരവർഗ്ഗവും ജനങ്ങളും പ്രതീകങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന കഥയാണ്  ഇതും. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്ക് ( ചങ്കരൻ) സമൂഹം നൽകുന്ന ആനുകൂല്യങ്ങൾക്ക് ( മൂന്നാം കാൽ ) വ്യവസ്ഥകളും നികുതിയും എല്ലാം   അടിച്ചേല്പിക്കുകയും അർഹതയില്ലാത്തതാണ് നൽകുന്നത് എന്ന് അവരെ ബോധ്യപ്പെടുത്താൽ ശ്രമിക്കുകയും ഒക്കെ ചെയ്യുന്ന അധികാരവർഗ്ഗത്തിന്റെ പ്രതിനിധിയാണ് വില്ലേജ് ഓഫീസർ.  ബാഹ്യമായ ആനുകൂല്യങ്ങൾ കൊണ്ട് താൽക്കാലികമായി നേട്ടമുണ്ടാകുന്നുണ്ടെങ്കിലും  അതിനെ ആശ്രയിച്ചൊടുവിൽ തങ്ങൾക്ക് സ്വയം പര്യാപ്തത നഷ്ടപ്പെടുകയാണുണ്ടാവുന്നത് എന്ന് അവർ തിരിച്ചറിയുന്നു. അത്തരം ‘തൃക്കാലുകൾ’ കുടഞ്ഞെറിയാൻ  അവർ ശ്രമിക്കുമ്പോൾ, അവരെ അതേ പരാധീനതകളിൽ തന്നെ നിലനിർത്താനാണ് ഭീഷണിയുടെ സ്വരത്തിൽ അധികാരികൾ ശ്രമിക്കുന്നത്. എന്നാൽ, തങ്ങളുടെ ജൈവസിദ്ധികൾ ഉപയോഗിച്ച് അത്തരം ചങ്ങലകളും ഭീഷണികളും അവർക്ക് എളുപ്പം തകർത്തെറിയാവുന്നതേ ഉള്ളൂ എന്ന് എഴുത്തുകാരൻ കഥാന്ത്യത്തിൽ ആഹ്വാനം ചെയ്യുന്നു.

കഥ ഇങ്ങനെ വായിച്ചു തീരുമ്പോഴും, ആനുകൂല്യങ്ങൾ ഒന്നും സ്വീകരിക്കരുത് എന്ന സന്ദേശം  കൂടി കഥ നൽകുന്നുണ്ടോ എന്നൊരു സംശയം. തങ്ങളുടെ മുൻതലമുറകളിൽ നിന്ന് തട്ടിപ്പറിച്ചെടുത്തത് അല്ലെങ്കിൽ തങ്ങളിൽ നിന്നു തന്നെ മറ്റു വഴികളിലൂടെ ഊറ്റിയെടുക്കുന്നത് തിരിച്ചു വാങ്ങുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ തോന്നൽ. ആനുകൂല്യങ്ങളല്ല, അത്  നൽകുന്നതിനുള്ള പ്രതിലോമകരമായ വ്യവസ്ഥകളും അധികാരമുഷ്ക്കും അല്ലേ ചെറുക്കപ്പെടേണ്ടത് ?

ഗൃഹപാഠങ്ങൾ

ഇന്നത്തെ ലോകം, ബാല്യം എല്ലാത്തിനെയും സൂക്ഷമായി വരച്ചു വച്ചിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ ലളിതമെന്നു തോന്നാവുന്ന പ്രമേയം. കുട്ടിയുടെ നഷ്ടപ്പെടുന്ന ബാല്യം, സാമൂഹ്യ പരിസരം, അമ്മയുടെ ചിത്രീകരണം, മുട്ടുസൂചി ക്ലൈമാക്സ് ഇവയില്ലെങ്കിൽ ( വെറുതെ ആപ്പിൾ മാത്രം കൊടുക്കുകയാണെങ്കിൽ ) ബാലരമയിൽ വായിക്കാവുന്ന ഗുണപാഠകഥ. പക്ഷെ ആദ്യം പറഞ്ഞ ചിലതാണല്ലൊ കഥയെ മുതിർന്നവർക്കു വേണ്ടിയുള്ളതാക്കുന്നത്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലൈമാക്സ് തന്നെ. പക്ഷെ ചിലത് പോരായ്മയായി തോന്നുന്നു. കുട്ടിയ്ക്ക് അമ്മയുടെ സ്വാധീനം, സ്നേഹം വേണ്ട പോലെയുണ്ട്. അമ്മയാണെങ്കിൽ നന്മയുടെ നിറകുടം. അങ്ങയെയുള്ള കുട്ടി ഇത്തരമൊരു കൃത്യത്തിനു മുതിരുമോ എന്നുള്ളതാണ് ചോദ്യം. പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് എന്ന സത്യം മുന്നിട്ടു നിൽക്കണമെങ്കിൽ, അതിനുള്ള കൂടുതൽ സൂചനകൾ മുമ്പേ കൊടുക്കാമായിരുന്നു. ( തോക്കെടുക്കാൻ ശ്രമിക്കുന്നത്, തിരിച്ചു കല്ലെറിയുന്നത് ഒന്നും കാണാതെയല്ല.. പക്ഷെ അത് സാധാരണമായ പ്രതികരണങ്ങളാണ്.). ഇന്നത്തെ കുട്ടികൾ ഇങ്ങനെയാണ് എന്ന് നാടകീയമായി അവസാനവരിയിൽ നടുക്കം സൃഷ്ടിക്കുകയായിരിക്കാം എഴുത്തുകാരന്റെ ഉദ്ദേശം എന്നു കരുതുന്നു.

അണയാത്ത തിരിനാളം.

ഒരു പ്രേതകഥ എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും, അതിനുമപ്പുറം ചില ആശയതലങ്ങൾ, ചോദ്യങ്ങൾ പങ്കു വെക്കുന്നുണ്ട് കഥാകാരൻ. ഒടുങ്ങാത്ത അക്രമവാസനയും നിസ്സഹായതയും ഭയവും എല്ലാം ബാക്കി നിർത്തി മരിച്ചൊടുങ്ങുന്ന മനുഷ്യർക്ക്, ( ആത്മാക്കാൾക്ക് ) മരണശേഷവും അത്തരം ജന്മവാസനകളിൽ നിന്ന് മുക്തിയുണ്ടായേക്കില്ല എന്ന് എഴുത്തുകാരൻ പറഞ്ഞു വെക്കുന്നു. ജീവിതത്തിൽ, അക്രമങ്ങളേയും അക്രമികളേയും എല്ലാം ഭയപ്പെട്ട മനുഷ്യൻ മരണശേഷവും തന്റെ പലായനം തുടരുകയാണ് കഥയിൽ.

ഇതിലെ കഥാനായകൻ എപ്പോഴാണ് മരണപ്പെടുന്നത് എന്ന് പലയാവർത്തി കഥ വായിച്ചിട്ടും പിടി കിട്ടിയിരുന്നില്ല. ‘മുൻസീറ്റിൽ ഇരുന്ന ചിലർ ബസ്സിൽ വെച്ച് തന്നെ മരിച്ചു പോയി. അയാളും മുൻസീറ്റുകളിലൊന്നിൽ ആയിരുന്നല്ലോ ഇരുന്നിരുന്നത്’ എന്ന വാചകങ്ങളിൽ നിന്ന്  കഥാനായകൻ മരണപ്പെടുന്നുണ്ട് എന്നത് വ്യക്തമാണല്ലോ എന്ന ശ്രീ ജെയിംസ് വി ജെ യുടെ വായനയാണ് ആ സംശയം തീർത്തു തന്നത്. വായന എത്രകണ്ട് സൂക്ഷ്മമാവണം എന്നതിന്  നല്ലൊരു ഉദാഹരണം.

ഗുരു അത്ര തന്നെ ലഘു.

‘അയ്യേ..എന്തൊരസംബന്ധ കഥ.. ഒരു പെണ്ണിനെ ഒരു തെരുവുപട്ടി കടിച്ചതിന് അതിനടുത്തു നിന്നിരുന്ന വളക്കച്ചവടക്കാരനേയും പട്ടിക്കൊപ്പം വെടി വെച്ചു കൊല്ലുന്ന പോലീസുകാരനും, അതൊന്നും അത്ര കാര്യമായെടുക്കാത്ത പരിസരവാസികളും.. ലോകത്തെവിടെയെങ്കിലും ഇതൊക്കെ നടക്ക്വോ?”എന്ന അസ്വസ്ഥതയിൽ നിന്നാണ് വായനക്കാരൻ കഥ വീണ്ടും വായിച്ചു തുടങ്ങുക. അപ്പോഴാണ് പോലീസുകാരൻ ഭരണകൂട ഭീകരതയുടെ  പ്രതിനിധിയാണെന്നും, അവനിൽ നിന്ന് സംരക്ഷണം ലഭിക്കേണ്ട, എന്നാലവന്റെ തോണ്ടലും നുള്ളലും സഹിച്ച് നില കൊള്ളുന്ന നിസ്സഹായയായ സ്ത്രീ, ജനം തന്നെയാണെന്നും മനസ്സിലാവുക. അവനെ പ്രോത്സാഹിപ്പിക്കുന്ന ഓട്ടോ ഡ്രൈവർ, ജനത്തെ തന്റെ ഇംഗിതത്തിനു വിധേയനാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ, മത, സമ്പന്ന വർഗ്ഗങ്ങളുടെയും, വളക്കാരൻ ഭരണകൂടത്തിന്റെയും മേധാവിത്വവിഭാഗത്തിന്റെയും അസംബന്ധന്യായങ്ങൾക്ക് ഇരയാവുന്ന നിരപരാധികളുടെയും പ്രതിനിധിയാവുന്നത്  വായനയിൽ തെളിയും. യഥാർത്ഥപ്രതി നായയാണെന്നറിയാമെങ്കിലും, പോലീസുകാരന്റെ തോക്കും അവന് ഓട്ടോഡ്രൈവർ നൽകുന്ന പിന്തുണയും മറുത്തൊന്ന് പറയുന്നതിൽ നിന്ന് സ്ത്രീയെ ഭയപ്പെടുത്തുന്നതായും വായിച്ചെടുക്കാം. ചായക്കച്ചവടക്കാരിയായ വൃദ്ധ അമർഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അതെവിടെയുമെത്താൻ പോകുന്നില്ലെന്നും, അവരുടെ ആയുസ്സും ശക്തിയും കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ബോധ്യമുള്ള പോലീസുകാരന് അവരെയും പേടിയില്ല.

തന്റെ ഇടുപ്പിലേക്ക് ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്ന് സ്ത്രീ ചിന്തിച്ചു കൊണ്ടിരിക്കേ കഥ അവസാനിക്കുകയാണ്, ജീവിതം തുടരുകയും.

അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പായ സമയത്താണ് ഈ കഥ  ബ്ലോഗിൽ വായിച്ചതെന്നാണ് ഓർമ്മ. കഥയുടെ പേര് അതിനോട് ചേർത്തു വായിക്കാനാണാഗ്രഹം. കഥ എന്നത്തേക്കുമുള്ളതാണെങ്കിലും, അഫ്സൽ ഗുരുവിന്റെ  വധശിക്ഷയുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് ഉയർത്തിയ  ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി ലഭിച്ചില്ല എന്നതു കൂടി ഈ അവസരത്തിൽ ഓർക്കുന്നു.

മനോരോഗിയുടെ ആൽബം : കറുപ്പിലും വെളുപ്പിലും.

ആരംഭത്തിൽ പറഞ്ഞ, ‘അദ്ദേഹത്തിന്റെ കഥകളിൽ അതുണ്ടാവും’ എന്ന മുൻധാരണയോടെ കഥയിലെ പ്രതീകങ്ങളെ തിരഞ്ഞ് എന്നിലെ വായനക്കാരനു ഭ്രാന്ത് പിടിച്ച കഥയാണിത്. കഥയുടെ തലക്കെട്ടു തന്നെ, അത്തരം  അന്വേഷണങ്ങൾക്കെതിരെയുള്ള ഒന്നാന്തരം സൂചനയായിരിക്കുമ്പോൾ അത് ഒന്നുകൂടി എന്നിലെ വായനക്കാരന്റെ തെറ്റു തന്നെയാവുന്നു.

മറ്റൊരാളുടെ വ്യക്തിത്വം കൂടി അനുഭവപ്പെടുന്ന മുജീബ് എന്ന മനോരോഗിയാണ് കഥയിലെ നായകൻ.
വ്യക്തിത്വം മാറുന്നതിനുസരിച്ച്, ഉമ്മ അമ്മയായും അനിയത്തി ഹൈറുന്നീസ കുഞ്ഞേച്ചിയായും സഹോദരീഭർത്താവ് റഫീഖ് ശിവരാമനായും ഒക്കെ അയാൾക്ക് അനുഭവപ്പെടുന്നു. ഇവരെ ചുറ്റിപ്പറ്റിയുള്ള  യാഥാർത്ഥ്യങ്ങളൊക്കെ ഏറ്റക്കുറച്ചിലുകളോടെ പുതിയ വ്യക്തിത്വത്തിലും അയാൾക്ക് അനുഭവപ്പെടുന്നുണ്ട്. ഭാര്യ അനീസയോടുള്ള  പ്രണയമായിരിക്കണം മിന്നിഫെർണാണ്ടസിലെ അനീറ്റയോട് അയാൾ പ്രകടിപ്പിക്കുന്നത്. അത്തരമൊരു മാനസികവൈകല്യം അനുഭവിക്കുന്നയാളുടെ, അയാൾക്കുപരി  അയാളെ സ്നേഹിക്കുന്നവരുടെ ജീവിതം എത്രമാത്രം നിസ്സഹായവും വേദന നിറഞ്ഞതുമാണ് എന്ന് എഴുത്തുകാരൻ കൃത്യമായി വരച്ചു ചേർക്കുന്നുണ്ട്.
വിഷയത്തിന്റെ സങ്കീർണ്ണതയുമായി ബന്ധപ്പെട്ട്, മനോരോഗിയുടെ  ആൽബത്തിൽ ഒന്നു രണ്ടിടത്ത് എഴുത്തുകാരൻ നേരിട്ട് കഥ പറയുന്നത് ന്യായീകരിക്കാമെങ്കിലും, ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അത് ദുർഗ്രഹമായി അനുഭവപ്പെടുന്നു എന്ന് പറയാതെ വയ്യ.

മറവിയിലേക്ക് ഒരു ടിക്കറ്റ്

പത്രത്തിലെ  ഒരു കോളം വാർത്ത, അല്ലെങ്കിൽ ഒരു കേട്ടറിവ്, അതുമല്ലെങ്കിൽ ഒരു അനുഭവം ഉറക്കം നഷ്ടപ്പെടും വിധം അസ്വസ്ഥതകളുയർത്തുന്ന ചോദ്യങ്ങളായി വായനക്കാരനു പകരുന്ന എഴുത്ത് ഈ കഥയിൽ അനുഭവിക്കാം. വായിച്ചു തീരുമ്പോൾ, അവന്റെ മനസ്സിലും  ഒടുങ്ങാത്ത തുടർക്കഥകൾ ജനിക്കുകയായി പിന്നെ.മറവിരോഗത്തിനു കീഴടങ്ങിയ  വൃദ്ധനെയും അറ്റാക്ക് വന്നു മരിച്ചു പോയ വൃദ്ധയെയും എല്ലാം നാം നിത്യജീവിതത്തിൽ  പരിചയപ്പെട്ടിട്ടുണ്ടാവും. രണ്ടോ മൂന്നോ മിനിറ്റ് നിശബ്ദമായി  അവർക്കു മുന്നിൽ തല കുനിച്ചു നിന്ന്, നാം തിടുക്കത്തിൽ നമ്മുടെ തിരക്കുകളിലേക്ക് മടങ്ങും. ‘എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ല’ എന്ന് നമ്മുടെയുള്ളിൽ നിന്ന് ഉയരുന്ന അശരീരികൾ തടഞ്ഞ്, ‘നിനക്കും ഇങ്ങനെ സംഭവിച്ചാലോ?’  എന്ന നിശിതമായ ചോദ്യത്തിലേക്ക് കോലാഹലങ്ങളോ മന്ത്രസൂക്തങ്ങളോ  ഭാഷാഗംഭീരതകളോ ഇല്ലാതെ നമ്മിലെ മനുഷ്യത്വത്തെ ഉണർത്തുകയാണ് മനോഭേദകമായ ഈ കഥ.

കഥകൾ വായിച്ചു തീർന്നിരിക്കുന്നു. ഒരു ദിവസം ഒരു കഥയേ വായിക്കാൻ പാടുള്ളൂ; അറിഞ്ഞ് മനസ്സിലിട്ട് വായിക്കാൻ പാടുള്ളൂ എന്ന ശ്രീ ജയിംസ് വി ജെയുടെ പ്രസ്താവന പിൻപറ്റാൻ കഴിഞ്ഞില്ലെങ്കിലും കഥകളെല്ലാം പലയായവർത്തി വായിച്ചിട്ടുണ്ട്, പുതു പുതു കാഴ്ച്ചകൾ കണ്ടെടുക്കുന്ന ആവേശത്തോടെ.

ശ്രീ സിയാഫ് അബ്ദുൾഖാദിറിന്റെ എഴുത്ത് മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ട അതേ വേദിയിൽ തന്നെ എന്റെ ഒരു നോവലിനും ലോകത്തേക്ക് കൺതുറക്കാൻ അവസരം കിട്ടിയതിലുള്ള ആഹ്ലാദം പങ്കുവെക്കാൻ കൂടി ഈ അവസം വിനിയോഗിക്കട്ടെ.

എറണാകുളത്തെ കൃതി പബ്ലിഷേഴ്സ് ആണ് ആപ്പിൾ പ്രസാധനം ചെയ്തിരിക്കുന്നത്. വില അറുപത്തി അഞ്ചു രൂപ. പുസ്തകം ഇന്ദുലേഖ ഡോട്ട് കോം വഴിയും പ്രസാധകരിൽ നിന്ന് തപാൽമാർഗ്ഗേണയും ലഭ്യമാണ്.

 

Thursday, January 23, 2014

എന്റെ ദൈവമേ !

യുക്തിയില്ലായ്മ ബോധ്യപ്പെട്ട് ദൈവവിശ്വാസത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും അതിൽ പൂർണ്ണമായി വിജയിച്ചിട്ടില്ലാത്ത ഒരാളാണു ഞാൻ. രണ്ടു വർഷം മുമ്പ്, പ്രസവത്തോടനുബന്ധിച്ച് എന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുന്നിലിരുന്ന് ഞാൻ ഉള്ളുരുകി ദൈവത്തെ വിളിച്ചു. അടുത്ത നിമിഷം തന്നെ, എത്രയോ  മനുഷ്യർ  ഇങ്ങനെ ഓപ്പറേഷൻ തീയ്യറ്ററിനു മുമ്പിലിരുന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും, അവരെയെല്ലാം ദൈവം രക്ഷിച്ചോ എന്നെന്റെ മനസ്സിന്റെ മറുപാതി ചോദ്യം ഉന്നയിച്ചു. 'മറ്റുള്ളവരുടെയൊന്നും കാര്യം എനിക്കറിയണ്ട, എന്റെ ഭാര്യ രക്ഷപ്പെട്ടാൽ മതി' എന്ന്  ഇപ്പുറത്തെ പാതി താക്കീതു ചെയ്തു. 'ഇതിലും തീവ്രമായി, ആത്മാർത്ഥതയോടെ, കൊടുമ്പിച്ച വിശ്വാസികൾ പോലും പ്രാർത്ഥിച്ചിട്ടുണ്ടാവും, എന്നിട്ടവരുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടോ?" എന്ന് മറുപാതിയുടെ ചോദ്യം. " അതൊക്കെ ഞാനെന്തിനാ അറിയുന്നത് ? ഒരൊറ്റ ജീവൻ, അതിന്റെ ഉറപ്പാണ് ഞാൻ ചോദിക്കുന്നത്". ഇപ്പുറത്തെ  പാതി.

ആ സംഘർഷം  അങ്ങനെ തുടർന്നു കൊണ്ടിരിക്കേ, ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് ഡോക്ടറുടെ അറിയിപ്പ് വന്നു. എന്റെ ചേച്ചി ആശുപത്രിയിലുള്ള മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചു.  അച്ഛൻ അമ്പലത്തിൽ എന്തോക്കെയോ വഴിപാടുകൾ ചീട്ടാക്കി.  

 'ദൈവം ഉണ്ട്' എന്ന വിശ്വാസം സ്വീകരിക്കാൻ,  ദൈവമുണ്ടോ എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ യുക്തിചിന്ത ഉപേക്ഷിക്കുന്നവരാണ് വിശ്വാസികളെല്ലാം തന്നെ എന്നാണു തോന്നിയിട്ടുള്ളത്. അത് ഏത് ഘട്ടത്തിൽ ഉപേക്ഷിക്കുന്നു എന്നതിനനുസരിച്ച്, ചിലർക്ക് കല്ലും മണ്ണുമെല്ലാം ദൈവമാകും, പിന്നെ ചിലർക്ക് അതൊക്കെ അന്ധവിശ്വാസവും, അരൂപിയായ, ജീവിതത്തിലെ നന്മതിന്മകൾ തൂക്കി നോക്കി മരണശേഷം സ്വർഗ്ഗവും നരകവും പുനർജന്മവുമെല്ലാം വിധിക്കുന്ന പ്രപഞ്ചസ്രഷ്ടാവ് ദൈവമാവും, അതുമുപേക്ഷിക്കുന്ന പിന്നൊയുമൊരു കൂട്ടർക്ക് ദൈവം, അമാനുഷിക ശക്തിയുള്ള പ്രകൃതി തന്നെയാവും, പിന്നെയുമൊരു കൂട്ടർക്ക് വെറും ദൃക്സാക്ഷി മാത്രമാവും.

വിശ്വാസം, അടിസ്ഥാനപരമായി സ്വാർത്ഥതയുടെ രക്ഷയ്ക്ക് വേണ്ടിയല്ലാതെ പിന്നൊന്നിനുമല്ല എന്ന്  സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. എന്റെ അനുഭവവും അങ്ങനെ തന്നെയാണല്ലോ.

"അര്‍ദ്ധരാത്രി ബ്രേക്ക്‌ പോയി എന്ന് കരുതിയ  കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന്  വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല്‍ ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത്  ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ  സൈഡിലേക്ക്  വലിച്ചു മാറ്റിയ അജ്ഞാതനായ  വഴിപോക്കന്‍  എനിക്ക് ദൈവമല്ലേ ?' എന്നെല്ലാം തോന്നുന്നതും ഇതേ സ്വാർത്ഥത കൊണ്ടാണ്.
ബ്രേക്ക് പോയി എന്ന പരിഭ്രമത്താൽ അപകടത്തിൽ പെട്ടവരും മരിച്ചവരും ഉണ്ടാവില്ലേ ? പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു വീണവർ ഉണ്ടാവില്ലേ ? ബൈക്കിൽ നിന്നും വീണ് ലോറി കയറി മരിച്ചവരുണ്ടായില്ലേ ? എന്തുകൊണ്ട് അവരെയൊന്നും ദൈവം രക്ഷപ്പെടുത്തിയില്ല ? എന്നൊരു ചോദ്യം ഉള്ളിലുയർന്നാൽ. ( അങ്ങനെ  മരിച്ചവരിൽ, തന്നേക്കാൾ  പ്രിയപ്പെട്ടവരുണ്ടായാൽ  പ്രത്യേകിച്ചും ) ഈ സ്വാർത്ഥത തിരിച്ചറിയാൻ കഴിയും.

ഇങ്ങനെയൊക്കെയായിട്ടും എനിക്കുമൊരു ദൈവവിശ്വാസമുണ്ട് കെട്ടോ. ഞാൻ അറിയാൻ ബാക്കിയുള്ള സത്യമാണ് എന്റെ  ദൈവം. എന്നെ അപേക്ഷിച്ച്, ആ  ദൈവത്തിന് എന്റെ ഭാവി എന്ന സത്യം കൂടി അറിയാം എന്നുള്ളതുകൊണ്ട്, ആ ദൈവത്തോട് കളി ചിരി പറഞ്ഞിരിക്കാനും 'ഇങ്ങനെയൊക്കെയാണോ ആശാനേ ഭാവിയിലുണ്ടാവുക?' എന്നൊക്കെ ചോദിക്കാനും എനിക്കിഷ്ടമാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ മറുപടി കിട്ടുന്നുണ്ട് എന്നു വിശ്വസിക്കാനും.

കടപ്പാട് : ശ്രീ പ്രമോദ് കൃഷ്ണപുരത്തിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ബ്ലോഗ് പോസ്റ്റ്
(

Saturday, January 18, 2014

എന്റെ സത്യാഗ്രഹ പരീക്ഷണങ്ങൾ



ഒരു പത്തു പതിനഞ്ചു കൊല്ലമായി കാണണം, സെക്രട്ടേറിയറ്റിനു മുമ്പിലെ ഫുട്പാത്ത്. വടക്കു പടിഞ്ഞാറെ ഗേറ്റിനടുത്തുള്ള ഒരു ചെറിയ പന്തലിലാണു ഞങ്ങൾ.പന്തലിൽ ഞാനടക്കം അഞ്ചാറു പേരുണ്ട്. പോലീസ് ജീപ്പ് വന്നു. കഴുത്തിലെ ചുവന്ന മാല മറ്റൊരാൾക്ക് കൈമാറി ഞാൻ ജീപ്പിൽ കയറി. ഒപ്പം ഒരു സുഹൃത്തും. ജീപ്പ് ജനറൽ ഹോസ്പിറ്റലിലേക്ക് നീങ്ങി. എല്ലാവരും ചേർന്ന്  അത്യാഹിത വിഭാഗത്തിനു മുമ്പിലേക്ക്.
‘ഇവിടെ കിടന്നോളൂ’ ഒരു നഴ്സ് ഒഴിഞ്ഞ ഒരു കിടക്ക ചൂണ്ടി. കിടന്നു.
ഡോക്ടർ കണ്ണുകളും പൾസുമെല്ലാം പരിശോധിച്ചു.
“മൂന്നു ദിവസം നിരാഹാരം കിടന്ന ക്ഷീണമൊന്നുമില്ലലോടോ..” ചീട്ടിൽ ഡ്രിപ്പിനു എഴുതുമ്പോൾ ഡോക്ടരുടെ നിരീക്ഷണം.
‘ശൂന്ന്’ എന്തോ പറന്നു  പോയതു പോലെ.
“അസിഡിറ്റി ഉള്ളതുകൊണ്ട് വെള്ളം കുടിച്ചിരുന്നു ഡോക്ടർ”
‘അതൊരു ആനയായിരുന്നു’ എന്ന് യുധിഷ്ഠിരൻ പതുക്കെ  പറഞ്ഞതു പോലെ  “വെള്ളത്തിനു മുമ്പ് ഭക്ഷണവും കഴിച്ചിരുന്നു” എന്ന്  പതുക്കെ ഞാൻ മാത്രം കേൾക്കാൻ പറഞ്ഞു. നുണ പറയരുതല്ലോ.

“ആ ഡ്രിപ്പ് കഴിയുമ്പോൾ എണീറ്റു പൊക്കോ” അവസാനത്തെ ആണി.

നിരാഹാരസമരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പലവിധ ആശങ്കകളായിരുന്നു.

-  ഇതോണ്ടൊക്കെ വെല്ല കാര്യ‌ണ്ടാവോ ?ഭരണകൂടം തിരിഞ്ഞു നോക്കിയില്ലെങ്കിൽ പട്ടിണി കിടന്ന് മരിച്ചു പോകുമോ ?
-  എങ്ങനെ പ്രകൃതിയുടെ വിളികൾക്ക് മറുപടി പറയും ?

കഴുത്തിൽ  ചുവന്ന മാലയിട്ടതോടെ എല്ലാത്തിനും  ഒറ്റ മറുപടി കിട്ടി. – എന്തു വേണമെങ്കിലും ആവാം,  ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി.


കൊള്ളാം. ഗംഭീര പരിപാടി തന്നെ. ഇനിയുമുണ്ടോ ഇതുപോലത്തെ മനോഹരമായ ആചാരങ്ങൾ ?

അത് ‘മ്മടെ സത്യഗ്രഹ പരീഷണങ്ങള്’..

  ഇവിടെ നാട്ടിൻ പുറത്ത്, പോസ്റ്റോഫീസ് സെന്ററിലെ സമരപന്തലിൽ നിരാഹാരം കിടന്നത് സിജിത്താണ്.  പരിഷത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത്. ഇന്ന് കാലത്ത് കാണുമ്പോൾ, സിജിത്തിനു നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാ സമരസഖാക്കൾക്കും ക്ഷീണമായിട്ടുണ്ടാവണം. സത്യം ഗ്രഹിക്കാനുള്ള ആഗ്രഹത്തിൽ പ്രലോഭനങ്ങളെ  ചെറുക്കാൻ വീറും വാശിയുമുള്ളവർ. അവരിലാരെങ്കിലും എന്നെ പോലെ കള്ളത്തരം കാണിച്ചിട്ടുണ്ടാവുമെന്ന്  വിശ്വസിക്കുന്നില്ല. ( ഇത് പറയുമ്പോൾ, സമരപന്തലിൽ എ സി ഫിറ്റ് ചെയ്ത ഏതോ ഒരു സഖാവിന്റെ ചിത്രം മനോരമയിൽ നിന്നു ചൂണ്ടി ചിലർ പുച്ഛിക്കും. ശരിയാണ്, വിമർശിക്കപ്പെടേണ്ടതു  തന്നെ. പക്ഷെ എ സി യില്ലാത്ത ആയിരത്തിന്മേലെ  സമരപ്പന്തലുകൾ കാണാതെ പോകരുത് ).

പക്ഷേ സമരം നിർത്തി. എന്തിന് ?

സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയതു കൊണ്ടാണ്, ആധാർ നിർബന്ധമാക്കാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാൽ രക്തപതാക കെട്ടിയ വടി പോലും ചിരിക്കും.

ഇങ്ങനെ നിർത്താനാണെങ്കിൽ തുടങ്ങിയതെന്തിന് ?

.

അനിശ്ചിതകാല നിരാഹാരം എന്ന സമരരൂപം അപഹസിക്കപ്പെടുകയോ ശക്തിപ്പെടുകയോ ഉണ്ടായത് ?

വാൽക്കഷണം :

 ചുവന്ന മാലയും വിപ്ലവപാർട്ടികളും തമ്മിൽ ബന്ധമൊന്നുമില്ല കെട്ടോ. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത ഒരു  വികലാംഗസംഘടനയുടെ സമരമായിരുന്നു അത്.

അന്ന്  സത്യാഗ്രഹത്തിൽ  കള്ളത്തരം ചെയ്തതിന് അതിനു ശേഷം ചെറിയൊരു പ്രായ്ശ്ചിത്തം ചെയ്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുമ്പിൽ, തുപ്പിയും ചവിട്ടിത്തേച്ചുമെല്ലാം ആയിരങ്ങൾ നടന്നു നീങ്ങിയ റോഡിൽ ശയനപ്രദക്ഷിണം. ഒരു പ്രത്യേക അനുഭവമാണ്. ലോകം മുഴുവൻ കറങ്ങുന്നതു പോലെ തോന്നും. ഉന്നയിച്ച ആവശ്യങ്ങൾ  എല്ലാം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏറെ കാലം കഴിഞ്ഞ് ഗവണ്മെന്റ് ഉത്തരവിറങ്ങി. ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിനു പേർക്ക് ജോലിയടക്കമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്തു.

എന്തെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ നടക്കുമായിരിക്കും.

ആളിക്കത്തുന്നതും അമർന്നു കത്തുന്നതും തീയാണ് എന്നാണല്ലോ.

ആവട്ടെ. അമർന്നു കത്തുന്ന തീച്ചൂടിൽ കോഴിയെ ചുട്ടു തിന്ന് ഇരിക്കാതിരുന്നാൽ മതിയായിരുന്നു.

Thursday, January 02, 2014

രാധാകൃഷ്ണൻ തെയ്യം

പ്രദീപ് മാഷിന്റെ 'രാധാകൃഷ്ൺ തെയ്യം' എന്ന കഥയെയും കമന്റുകളെയും  കുറിച്ച്.

ഈ കഥയെയും ഇതേ രീതിയിലുള്ള ആശയങ്ങൾ പങ്കു വെക്കുന്ന കഥകളേയും കലാരൂപങ്ങളേയും എങ്ങനെയാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലാണു ഞാൻ.
പെട്ടന്ന് ഓർമ്മ വരുന്നത് 'പൈതൃകം' എന്ന സിനിമയാണ്. യുക്തിവാദിയായ മകൻ, അവസാനം യജ്ഞപുരോഹിതനായ അച്ഛന്റെ വഴിയിലേക്ക് വരുന്നതാണല്ലോ
ആ സിനിമയിൽ ചിത്രീകരിക്കുന്നത്. ഒരു സിനിമ എന്ന രീതിയിൽ, നല്ല അഭിനയം, തിരക്കഥ, സംവിധാനം എന്നു വിലയിരുത്താൻ തടസ്സമില്ല. പക്ഷേ ആ സിനിമ നൽകുന്ന സന്ദേശം ? അന്നത് വിവാദമാകുകയും ചെയ്തിരുന്നു. ( ഈ കഥയാണ് ആ സിനിമ എന്നു പറയുകയല്ല ). ആസ്വാദനത്തിൽ അതു കൂടി പരിഗണിക്കേണ്ടതുണ്ടോ ? ലോകക്ലാസിക്കുകൾ എല്ലാം അത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹത്തിനു നൽകിയിട്ടുണ്ടോ ? ഉള്ളവയും ഉണ്ട് ഇല്ലാത്തവയും ഉണ്ട് എന്നാണ് എന്റെ തോന്നൽ. മനുഷ്യൻ-അവന്റെ വേദനകൾ, പ്രതീക്ഷകൾ, ഇച്ഛാഭംഗങ്ങൾ, സ്വാർത്ഥത, കാട്ടുനീതികൾ, പശ്ചാത്താപം, എന്നിവയൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ടാവാം. അതെല്ലാം വായിച്ചുൾക്കൊള്ളുന്നതിലൂടെ വായനക്കാരനിലെ മനുഷ്യൻ കൂടുതൽ മനുഷ്യപക്ഷത്തേക്ക് ചേർന്നു നിന്നെന്നു വരാം. വിപ്ലവങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളും ഉണ്ടായേക്കാം. പക്ഷേ, എല്ലാ നോവലുകളിലും കഥകളിലും കവിതകളിലും ഇത്തരം വിപ്ലവകാരികളോ വിപ്ലവമോ പുരോഗമന ചിന്തകളോ ഒക്കെ ഉണ്ടാവേണ്ടതുണ്ടോ ? [ സമൂഹത്തിൽ വിപ്ലവം ഉണ്ടാവേണ്ട സമയത്ത് എഴുതപ്പെടുന്ന സൃഷ്ടികളിൽ അതു കാണാൻ സാധ്യത കൂടുതലാണ്. ( താരതമ്യത്തിന് ' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'കാട്ടുകുതിര' എന്നീ രണ്ട് നാടകങ്ങളും അവയുടെ സ്വീകാര്യതയും സ്വാധീനവും ഓർക്കുക ) ഏതാണു വിപ്ലവം ഉണ്ടാവേണ്ട സാഹചര്യം എന്നതു സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാവും, അതവിടെ നിൽക്കട്ടെ. ]. ആവശ്യമില്ല, ഉണ്ടെങ്കിൽ നല്ലത് എന്ന് അഭിപ്രായപ്പെടുമ്പോൾ തന്നെ തന്നെ, വായനക്കാരനെ കൂടുതൽ കൂടുതൽ മനുഷ്യനായി സംസ്ക്കരിച്ചെടുക്കുന്ന എന്തോ ഒന്ന് സൃഷ്ടിയുടെ ആത്മാവായി അതിൽ വേണം എന്നൊരു നിബന്ധന കൂടി മുന്നോട്ടു വെക്കേണ്ടതുണ്ട് എന്നും തോന്നുന്നു.
ഇനി, എഴുത്തുകാരൻ അത്തരമൊരു അന്തർധാര പകർന്നിട്ടും അത് വായനക്കാരനിലേക്കെത്താതിരിക്കുമ്പോഴുള്ള പ്രശ്നമാണ് . അത് വായനക്കാരന്റെ പോരായ്മയായി, അയാളുടെ വായനയുടെ അപര്യാപ്തതയായി കാണാനാണിഷ്ടം. തെയ്യങ്ങളുടെ ചരിത്രവും സാമൂഹ്യപശ്ചാത്തലവും അറിയാത്ത എന്നെ പോലൊരാൾക്ക്, അതുമായി ബന്ധപ്പെട്ട് മാഷ് കഥയിലുൾപ്പെടുത്തിയ സൂചനകളും ബിംബങ്ങളും പ്രതീകങ്ങളുമെല്ലാം കണ്ണിൽ തടയാതെ വരുന്നു. അത് എന്നിലെ വായനക്കാരന്റെ വളർച്ചക്കുറവു കൊണ്ടു തന്നെയാണ്. മാഷ് പ്രസിദ്ധനായിരുന്നെങ്കിൽ, അത്തരം അന്വേഷണങ്ങൾ, വായനകൾ കൂടുതലായി ഉണ്ടാവുമായിരുന്നു എന്നും കരുതുന്നു. എന്നിൽ നിന്നു മാത്രമല്ല, മറ്റു വായനക്കാരിൽ നിന്നുടക്കം. പക്ഷേ, അങ്ങനെയുണ്ടാവുന്നില്ല എന്നതിന്റെ പേരിൽ താനെഴുതിയത് എന്താണ് എന്ന് വിശദീകരിക്കുന്നത്, എഴുത്തുകാരൻ വായനക്കാരനു മുമ്പിൽ സ്വയം നഗ്നനാവുന്നതു പോലെ അപഹാസ്യമാണെന്ന് കരുതുന്നു. സത്യത്തിൽ, മാഷ്   കമന്റുകളിലൂടെ നൽകിയ വിശദീകരണങ്ങൾ പോലും അനാവശ്യമായിരുന്നു എന്നാണ് എന്റെ തോന്നൽ. പലരും പല രീതിയിൽ വായിച്ചു, ഏന്റെ വായന  ശരിയായ വായനയായിരുന്നോ  എന്ന് വായനക്കാരൻ എഴുത്തുകാരനോട്  സംശയം  ഉന്നയിക്കാൻ ഇടവരുത്തുന്നു  അത്തരം മറുപടികൾ  എന്നും തോന്നുന്നു. എഴുത്തുകാരൻ വായനയിലിടപെടുന്നത് എപ്പോഴും അനാവശ്യമാണല്ലോ . അങ്ങനെ സംശയം ഉന്നയിച്ച  ആൾ തന്റെ അത്രയും വേണ്ടപ്പെട്ട ആൾ ആണെന്ന തോന്നലുണ്ടെങ്കിൽ തന്നെ  എഴുത്തുകാരന് പരമാവധി ചെയ്യാവുന്നത് താനെഴുതിയത് എന്താണ് എന്ന് അയാളെ മാത്രം രഹസ്യമായി അറിയിക്കുകയാണ്. പക്ഷേ അത് പരസ്യമായി ചെയ്യുമ്പോൾ, താൻ തന്നെ നട്ട ചെട്ടിയുടെ ഒരു മുകുളം മാത്രം നിർത്തി, മറ്റെല്ലാ മുകുളങ്ങളും നുള്ളി കളഞ്ഞ് അതിന്റെ വിവിധമാനങ്ങളിലുള്ള വളർച്ച തടയുകയാണ്.