Saturday, December 12, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 2.

യുക്തിവാദികൾ ഈ പ്രപഞ്ചത്തിലുള്ള എന്തിനെ കുറിച്ചും - തന്നെ കുറിച്ചും മറ്റുള്ള മനുഷ്യരുടെ വിശ്വാസത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും എല്ലാം ചിന്തിക്കാറുണ്ട്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ കാര്യങ്ങൾ കാണാനും തീരുമാനിക്കാറുമാണ് അവർ ശ്രമിക്കാറുള്ളതെന്ന് മാത്രം.( യുക്തിവാദികളല്ലെങ്കിലും, മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും 'യുക്തി' ചൂണ്ടിക്കാട്ടാറുണ്ട്. ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തവയാണെങ്കിൽ, പുരോഗമനസമൂഹങ്ങൾ അതംഗീകരിക്കാറില്ലെന്ന് മാത്രം. )

അതേ സമയം, സ്നേഹം,വാത്സല്യം, കരുണ, ആസ്വാദനം, കോപം, തുടങ്ങിയ മാനുഷികവികാരങ്ങളെ (അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന മനുഷ്യത്വം ), കേവലയുക്തി കൊണ്ടുമാത്രം അളക്കാനും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും ശ്രമിക്കേണ്ടതില്ല എന്നാണ് പറയാൻ ശ്രമിച്ചത്. പകരം, അത്തരം വികാരങ്ങൾക്ക് അതാതിനനുയോജ്യമായ 'വികാരയുക്തി'യിലധിഷ്ഠിതമായ തീരുമാനങ്ങളാണുണ്ടാവുന്നതെന്ന് കാണേണ്ടതുണ്ട്. . വികാരയുക്തികൾ, വ്യക്തിത്വവുമായി മാത്രമല്ല, സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ( അതേ സമയം, ആ വൈകാരികയുക്തികളെ ഗുണപ്രദമായി സംസ്ക്കരിച്ചെടുക്കുന്നത് യഥാർത്ഥയുക്തിചിന്തയാണ് എന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്. ).. കേവലയുക്തിവാദത്തിൽ മാത്രം ഊന്നി നിൽക്കുന്ന ഒരാൾക്ക് ഒരു സിനിമ ആസ്വദിക്കാനാവില്ല. കാരണം, അയാൾക്കറിയാം, അതെല്ലാം വെറും അഭിനനയമാണെന്ന്. അതേ സമയം, ഒരു സിനിമ ആസ്വദിക്കണമെങ്കിൽ, അയാൾ ആ കേവലയുക്തിയുടെ സ്ഥാനത്ത്, ഒരു 'സിനിമാസ്വാദനയുക്തി' സ്ഥാപിക്കേണ്ടതുണ്ട്. പിന്നെ ആ യുക്തിയെ അടിസ്ഥാനമാക്കി അയാൾക്ക് സിനിമയെ കുറിച്ച് തീരുമാനമെടുക്കാം.

കുട്ടിക്കാലത്ത് ഇഷ്ടപ്പെടാത്ത ചില സിനിമകൾ പിന്നീട് ഇഷ്ടമാവുന്നതും ( നേരെ തിരിച്ചും ) ഇന്ത്യയിൽ തകർത്തോടിയ ഒരു ഭക്തസിനിമ യൂറോപ്യന്മാർക്ക് വിരസമായനുഭവപ്പെടുന്നതും , മുപ്പതോ നാല്പതോ വർഷം മുമ്പുള്ള സിനിമാ ഡയലോഗുകൾ ഇന്നത്തെ തലമുറയ്ക്ക് ചെടിപ്പുണ്ടാക്കുന്നതും എല്ലാം മേല്പറഞ്ഞ വൈകാരികയുക്തിയുടെയും അതിന്റെ സാമൂഹ്യ,വ്യക്താധിഷ്ഠിത സ്വാധീനത്തിന്റെയും  ഉദാഹരണങ്ങൾ.

അതുപോലെ തന്നെയാണ് ഒരു യുക്തിവാദി, സമൂഹത്തിന്റെയോ കുടുബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഒക്കെ സ്വാധീനം സൃഷ്ടിച്ച വൈകാരികയുക്തികൾക്ക് കീഴടങ്ങുമ്പോഴും സംഭവിക്കുന്നത്. അയാൾക്കുള്ളിലെ യഥാർത്ഥയുക്തിവാദബുദ്ധി അത്തരം സന്ദർഭങ്ങളിൽ ആന്തരീകവും ബാഹ്യവുമായ പ്രതിഷേധങ്ങളുയർത്തുന്നുണ്ടാവാതിരിക്കില്ല. അതുകൊണ്ടു തന്നെ അത്തരം പോരാട്ടങ്ങൾ നടത്താത്ത ഒരാൾ യുക്തിവാദിയല്ലെന്ന് നിസ്സംശയം പറയാമെങ്കിലും അത്തരം വൈകാരികയുക്തികൾക്ക് സാന്ദർഭീകമായി കീഴടങ്ങുന്ന ഒരാളെ 'അയുക്തിവാദി'യെന്ന് തള്ളിക്കളയേണ്ടതില്ലെന്ന് കരുതുന്നു. അത്തരം കീഴടങ്ങലുകൾ മനുഷ്യന്റെയും മാനവീകതയുടെയും സവിശേഷതകളായി ഉൾക്കൊണ്ട് പോരാട്ടം തുടരുക തന്നെയാണ് യുക്തിവാദി ചെയ്യേണ്ടത് എന്നു വിശ്വസിക്കുന്നു.

3 comments:

  1. ശ്രീകണ്ഠൻ നായർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നപ്പോൾ യുക്തിവാദികളും ഭക്തിവാദികളും തമ്മിൽ ഘോര ഏറ്റുമുട്ടൽ ഉണ്ടായ ഒരു 'നമ്മൾ തമ്മിൽ' ഓർക്കുന്നു.അതാരെങ്കിലും കണ്ടതാണോ?

    ReplyDelete
  2. ങ്ങള് യുക്തിവാദ്യാര്ന്നാ? 😥

    ReplyDelete
  3. ങ്ങള് യുക്തിവാദ്യാര്ന്നാ? 😥

    ReplyDelete