Saturday, March 23, 2019

കണ്ണുപറ്റലും കരിങ്കണ്ണും

ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ പ്രോഗ്രാം ജഡ്ജിമാരുടെ 'കണ്ണു പറ്റൽ' പ്രയോഗത്തെ കുറിച്ചുള്ള പോസ്റ്റ് ഓർക്കുന്നുണ്ടാവുമല്ലോ. ആ പോസ്റ്റിന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ കിട്ടിയ മറുപടിയാണ് ചിത്രത്തിൽ.
മറുപടി പറഞ്ഞയാളെ നേരിട്ട് പരിചയമില്ല. എങ്കിലും ഗ്രൂപ്പിന്റെ സ്വഭാവം വച്ച് ബിരുദമോ/ഡിപ്ലോമ അതിനു മുകളിലോ വിദ്യാഭ്യാസം നേടിയ ആളായിരിക്കണം ഈ 'അനുഭവം' എഴുതിയ ആൾ എന്നു മനസ്സിലാക്കുന്നു.
ആ അനുഭവത്തെ നിഷേധിക്കാൻ ഞാൻ ആളല്ല. 'ഞാനത് അനുഭവിച്ചു' എന്ന് ഒരു വ്യക്തി പറഞ്ഞാൽ, മറ്റൊരു വ്യക്തിക്ക് അത് നിഷേധിക്കാനാവുന്നതെങ്ങനെയാണ് ?
ചെയ്യാവുന്നത് ആ അനുഭവത്തിനുള്ള തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുക, പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്തുക എന്നത് മാത്രമാണ്.
സയൻസ്/യുക്തി വാദികൾ 'അനക്ഡോട്ടൽ എവിഡൻസ് ( Anecdotal Evidence)' എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ലളിതമായി,
ഇതിനെ ' വ്യക്താനുഭവാഷ്ഠിത തെളിവ് (എന്റമ്മോ !) ' എന്ന് പറയാമെന്ന് തോന്നുന്നു.
ഒരാൾ ഒരു കണ്ടുപിടിത്തം നടത്തി എന്ന് അവകാശപ്പെട്ട് മുന്നോട്ടു വന്നാൽ, നമ്മൾ മനുഷ്യരെല്ലാവരും ചോദിക്കും, 'എന്താണതിന്റെ തെളിവ്' എന്ന്. അതായത് ആ തെളിവ് അയാൾക്ക് മാത്രം അനുഭവപ്പെട്ടാൽ ( = കാണൽ/കേൾക്കൽ/ തൊടൽ/രുചിക്കൽ തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ) ചെയ്താൽ പോരാ, കാണുന്നവർക്കും അനുഭവവേദ്യമാവണം. അല്ലാത്തത് ഒരു 'ശാസ്ത്രീയ കണ്ടുപിടിത്തം' ആയി പരിഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ മനുഷ്യർക്കിടയിലുള്ള പൊതുഇടപാടുകൾക്കായി ഉപയോഗപ്പെടുത്താനുമാവില്ല.
ഉദാഹരണത്തിന്, സ്കീസോഫ്രീനിയ എന്ന മനോരോഗമുള്ള ഒരാൾക്ക്, തന്നെ മറ്റൊരാൾ നിയന്ത്രിക്കുന്നതായി അനുഭവപ്പെട്ടേക്കാം. അയാളോട് അതിന്റെ തെളിവു ചോദിച്ചാൽ, 'എന്റെ അനുഭവം തന്നെയാണ് എന്റെ തെളിവ്' എന്നു പറയും. പക്ഷേ അതു സത്യമല്ലല്ലോ.
എല്ലാ 'അനുഭവാധിഷ്ഠിത തെളിവു'കളും മിഥ്യയാണ് എന്നും പറയാൻ കഴിയില്ല. പക്ഷേ അനുഭവാധിഷ്ഠിത തെളിവുകൾക്ക് മേല്പറഞ്ഞ വലിയ ന്യൂനതയുള്ളതുകൊണ്ട്, അത്തരം തെളിവുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടുപിടിത്തങ്ങളെ 'ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നുകൊണ്ടുള്ള ശാസ്ത്രീയ കണ്ടുപിടിത്തം' ആയി പരിഗണിക്കാറില്ല. ചുരുക്കിപ്പറഞ്ഞാൽ, 'എക്സ്' എന്ന വ്യക്തിക്ക്(വ്യക്തികൾക്ക്) വൈയക്തിനാനുഭവം ഉള്ളതുകൊണ്ട് മാത്രം 'കണ്ണുപ്പറ്റൽ' എന്നത് ശാസ്ത്രീയമായി അംഗീകാരമുള്ള ഒരു കണ്ടുപിടിത്തമാവില്ല.
ഇനി നമുക്ക് മുകളിൽ പറഞ്ഞ 'അനുഭവാധിഷ്ഠിത തെളിവി'ലേക്ക് വരാം.
'കണ്ണുപറ്റിക്കാൻ കഴിവു'ള്ള ( കരിങ്കണ്ണൻ, കരിനാക്കി
? ) ഒരാൾ, ഇദ്ദേഹത്തിന്റെ കുഞ്ഞിനെ നോക്കി കണ്ണുപറ്റിക്കാനായി പറഞ്ഞപ്പോൾ, കുഞ്ഞിന് അതിനു പിന്നാലെ അരുതാത്തതെന്തോ ( രോഗം, അപകടം ) സംഭവിച്ചു എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ഒരു പക്ഷേ ആ വ്യക്തിയിൽ നിന്ന് മറ്റ് കുടുബാംഗങ്ങൾക്കോ നാട്ടുകാരൊക്കെ അത്തരം 'കണ്ണുപറ്റൽ' അനുഭവങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ പരസ്പരം പങ്കുവെച്ച് അറിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത്, ഇവിടെ ഇത് ഒരാളുടെ മാത്രം അനുഭവമോ തോന്നലോ ആവണമെന്നില്ല
ശരി. നമുക്ക് വിശദമായി പരിശോധിക്കാം.
1. ഒന്നാമത് പരിശോധിക്കേണ്ടത് ആ വ്യക്തിക്കു നൽകിയിരിക്കുന്ന 'കണ്ണുപറ്റിക്കൽ' ഇമേജും അതിന് നമ്മളിലുള്ള സ്വാധീനവുമാണ്. അങ്ങനെയൊരു ഇമേജ് രൂപപ്പെട്ടാൽ പിന്നെ, 'ആ വ്യക്തി പറയുന്നത് കണ്ണുപറ്റിക്കുന്നതിന് ഇടയാക്കും' എന്ന ഭീതി/വിശ്വാസമാണ് നമ്മളെ മുന്നോട്ടു നയിക്കുക. അതുകൊണ്ട് ആ വ്യക്തി പറയുന്നതിൽ 'കണ്ണു പറ്റാനിടയുണ്ട്' എന്നു കരുതുന്ന ഓരോ കാര്യവും നാം ശ്രദ്ധയോടെ ഓർമ്മയിൽ സൂക്ഷിക്കും. എന്നാൽ അങ്ങനെയല്ലാതുള്ള കാര്യങ്ങളെല്ലാം ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ കളയുകയും ചെയ്യും. ഇനി ശ്രദ്ധിച്ചോളൂ, കരിനാക്കൻ/കരിങ്കണ്ണി സംസാരിക്കുമ്പോൾ തന്നെ കുറിച്ചും തന്റെ കുടുംബാംഗങ്ങളെക്കുറിച്ചും നാട്ടുകാരെ കുറിച്ചും രാജ്യത്തിനെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും ഒക്കെ അതേ കരിനാക്കോടെ പറയുന്നുണ്ട്, കരിങ്കണ്ണോടെ കാണുന്നുണ്ട്. പക്ഷേ നിങ്ങൾ അതിൽ നിങ്ങൾക്ക് താല്പര്യമുള്ള, സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കൂടി കരുതുന്ന ( ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ) ചിലത് മാത്രം അരിച്ചെടുത്ത് സൂക്ഷിക്കുകയാണ്.
2. ആ വ്യക്തി ധാരാളം ലോകാനുഭവങ്ങളും ഓർമ്മശക്തിയും നിരീക്ഷണപാടവവുമുള്ള ഒരാളാണെന്ന് കരുതൂ. അതിന്റെ അടിസ്ഥാനത്തിൽ അയാൾ പറയുന്ന പല കാര്യങ്ങളും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ കുഞ്ഞ് ഒരു പ്രത്യേകരീതിയിൽ ചുമയ്ക്കുന്നത് കാണുന്ന അയാൾ പറയുന്നു, 'അതേയ്, കുഞ്ഞിങ്ങനെ ചുമയ്ക്കുന്നത് നല്ല ലക്ഷണമല്ല കെട്ടോ.. രണ്ടുകൊല്ലം മുമ്പ് വാര്യം പിള്ളീലെ മീനാക്ഷിയുടെ കുഞ്ഞ് ( അതേ മീനാക്ഷി തന്നെ ) ഇതുപോലെ ചുമയ്ക്കുന്നതു കണ്ടപ്പോ ഞാൻ പറഞ്ഞതാ ഡോക്ടറെ കാണിക്കാൻ. പക്ഷേ അവരു വച്ചുകൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന് ശ്വാസം കിട്ടാതെ നീലിച്ചപ്പോഴാ അവര് ആസ്പത്രീൽ കൊണ്ടു പോയത്.. എന്തു കാര്യം. ഒരുകുഞ്ഞുജീവൻ അങ്ങ് പോയിക്കിട്ടി.."
കേട്ടപാടെ നിങ്ങൾ അയാളെ മനസ്സാ പ്രാകി കൊണ്ട് കുഞ്ഞിനെയുമെടുത്ത് ഡോക്ടറുടെ അടുത്തേക്കോടുന്നു. ഡോക്ടർ കുഞ്ഞിനെ പരിശോധിക്കുന്നു, കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു മാരകരോഗമാണെന്ന് സംശയിക്കുന്നു, ടെസ്റ്റ് നടത്തുന്നു, രോഗമുണ്ടെങ്കിൽ ചികിത്സ ആരംഭിക്കുന്നു. കുഞ്ഞിന്റെ രോഗം ഭേദപ്പെടുന്നു.
നോക്കുക - ഇവിടെ ഡോക്ടറായാലും മേല്പറഞ്ഞ കരിനാക്കനായാലും ഒരേ കാര്യമാണ് ചെയ്തത് - തങ്ങളുടെ അനുഭവവും ഓർമ്മശക്തിയും നിരീക്ഷണപാടവവും വെച്ച് കുഞ്ഞിന് ഗുരുതരമായ രോഗമുണ്ടെന്ന് സന്ദേഹിക്കുക. പക്ഷേ അതു പറഞ്ഞ കരിനാക്കനെ നിങ്ങൾക്ക് അടിച്ചു കൊല്ലാനുള്ള ദേഷ്യം തോന്നുന്നു, കുഞ്ഞിന്റെ രോഗം തക്കസമയത്ത് തിരിച്ചറിഞ്ഞ ഡോക്ടറോടാകട്ടെ ആദരവും.
ഇനി കുഞ്ഞിന് രോഗമൊന്നുമില്ല, നിസ്സാരമായ ചുമ മാത്രമാണ് എന്നാണ് ഡോക്ടർ കണ്ടെത്തിയതെന്ന് കരുതുക. 'ഭാഗ്യം, കാവിലമ്മ' കാത്തു, ആ കരിനാക്കന്റെ നാവ് ഇത്തവണ ഫലിച്ചില്ല' എന്നു മാത്രമല്ലേ നിങ്ങൾ പറയുക. 'എനിക്കു തെറ്റിയതാണ്. കരിനാക്ക് അന്ധവിശ്വാസമാണ്' എന്നു പറയണമെങ്കിൽ, നിങ്ങൾ തന്നെ താല്പര്യത്തോടെ സംരക്ഷിക്കുന്ന ഒരു വിശ്വാസത്തെ അതോടെ നിങ്ങൾ തന്നെ നിരാകരിക്കണം. 'എനിക്കു മണ്ടത്തരം പറ്റിയതാണ്' എന്ന് സ്വയവും മറ്റുള്ളവരോടും പറയുക - അതത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ട് നിങ്ങൾ അതിനു മുതിരില്ല.
3. സസ്തനികളിൽ, മനുഷ്യക്കുഞ്ഞുങ്ങൾ വളരെ പതുക്കെയാണ് വളരുന്നത്. മറ്റ് മൃഗക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് രോഗപ്രതിരോധശേഷിയും കാലാവസ്ഥാ അനുകൂലനങ്ങളും അതിജീവനശേഷിയും അപകടങ്ങളെ ഒഴിവാക്കാനുള്ള നൈസ്സർഗീകശേഷിയും എല്ലാം മനുഷ്യക്കുഞ്ഞുങ്ങൾക്ക് കുറവാണ്. വാക്സിനുകൾ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ഇന്നത്തെ മനുഷ്യക്കുഞ്ഞുങ്ങളിൽ നല്ലൊരു പങ്കും ഗുരുതരരോഗങ്ങൾക്ക് ഇരയായി തീർന്നേനെ. എങ്കിൽ പോലും ബാല്യകാലത്ത് പൊതുവേ കുഞ്ഞുങ്ങൾക്ക് പലവിധ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇഴഞ്ഞു നടക്കുമ്പോഴും രുചി നോക്കി തുടങ്ങുമ്പോഴുമെല്ലാം നിരന്തരമായ ശ്രദ്ധ ആവശ്യമുള്ളവരാണ് മനുഷ്യകുഞ്ഞുങ്ങൾ. ഇല്ലെങ്കിൽ അപകടം ഉറപ്പ്. അങ്ങനെ ഉയർന്ന രോഗാതുരതയും അപകടസാദ്ധ്യതയുമുള്ള മനുഷ്യക്കുഞ്ഞുങ്ങൾക്കാണ് അത്തരത്തിലൊന്ന് സംഭവിച്ചതിന്റെ പേരിൽ ഒരു 'കണ്ണുപറ്റലി'നെ നിങ്ങൾ കുറ്റം പറയുന്നത്.
'കണ്ണുപറ്റൽ പ്രഭാവം' ശക്തമായി കണ്ടു വരുന്ന മറ്റൊരിടമാണ് കൃഷി/കന്നുകാലി വളർത്തൽ. എന്തുകൊണ്ടാണെന്നറിയാമോ ? നമ്മുടെ നാട്ടിലെ കൃഷി ( പരോക്ഷമായി കന്നുകാലി വളർത്തലും ) കാലാവസ്ഥയുമായുള്ള ഒരു 'ഓതിരം കടകം' കളിയാണ്. മഴയെ കുറിച്ചുള്ള അനിശ്ചിതത്വം നിറഞ്ഞ ചില സങ്കല്പങ്ങളേയും കണക്കുകളേയും ആശ്രയിച്ചാണ് മിക്ക കൃഷികളും നില നിൽക്കുന്നത്. ഉഷ്ണമേഖലാ പ്രദേശമായതുകൊണ്ട് കീടബാധയ്ക്കുള്ള സാധ്യതയും വളരെ കൂടുതൽ. നല്ല പോലെ തഴച്ചു വളർന്നു വരുന്ന വാഴകൾ പെട്ടന്നൊരു കാറ്റു വന്ന് ഒടിഞ്ഞു വീഴുന്നതും കൂട്ടത്തോടെ പിണ്ടിപ്പുഴുക്കൾ ആക്രമിക്കുന്നതും വെയിലത്ത് ഏറെ നേരം നിൽകേണ്ടി വരുന്ന പശു നിർജലീകരണം മൂലം തളർന്നു വീഴുന്നതും വിളഞ്ഞുണങ്ങി നിൽക്കുന്ന നെല്പാടം പൊരിഞ്ഞ വെയിലത്ത് തീ പിടിക്കുന്നതുമെല്ലാം ഈ കാലാവസ്ഥയിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ. എല്ലാം എത്രയോ തവണ എത്രയോ ഇടത്ത് സംഭവിച്ചിട്ടുള്ളതും. പക്ഷേ അങ്ങനെ സംഭവിച്ചതും സംഭവിക്കാനിടയുള്ളതുമായ ഒരു കാര്യം പ്രത്യേക ഒരാൾ ഒന്നുറക്കെ ഓർത്തുപോയാൽ അത് കരിങ്കണ്ണ്, കരിനാക്ക് !!
( എന്നാൽ ഈ പണിയൊക്കെ ചെയ്യുന്ന മറ്റൊരാളെ നിങ്ങൾ ആദരവോടെ കൊണ്ടു നടക്കുകയും ചെയ്യുന്നുണ്ട് കെട്ടോ. എന്നു മാത്രമല്ല, ഇത്ര പോലും വ്യക്തതയും കൃത്യതയും ഇല്ലാതെ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ പറയുകയും അതിൽ നടക്കാത്ത കാര്യങ്ങൾ നിങ്ങൾ മറന്നുകളയുകയും നടന്നുവെന്ന് വ്യാഖ്യാനിക്കാവുന്ന കാര്യങ്ങൾ ഓർത്തു നിങ്ങൾ
അതിശയപ്പെടുകയും ചെയ്യുന്ന ഒരാൾ. കൈയ്യിൽ ഒരു കവടിസഞ്ചിയോ വെറ്റിലയോ ഒക്കെ കാണും. എന്തു ചെയ്യാം - തന്റെ ബുദ്ധി ഉപയോഗിച്ച് മണ്ടന്മാരെ ചൂഷണം ചെയ്യുന്നത് മനുഷ്യത്വ വിരുദ്ധമാണെങ്കിലും നമ്മുടെ നാട് അതൊരു ദൈവീകശേഷിയായാണല്ലോ കാണുന്നത്. )
@Viddiman

No comments:

Post a Comment