Tuesday, March 12, 2019

നാട്ടിലെ ഗതാഗതപ്രശ്നങ്ങൾ

പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങൾ കുറയുകയുമാണ് എന്തുകൊണ്ടും നല്ലത് .
പക്ഷേ വോട്ടിങ്ങിൽ നിർണ്ണായകമായ സ്വാധീനമുള്ള മധ്യവർഗ്ഗത്തിന്റെ വികസന സങ്കല്പം നേരെ തിരിച്ചാണ് . ഇന്നത്തെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ഈ സങ്കൽപമാണ് പിന്തുടരുന്നത്. ഈ സങ്കല്പം മലയാളികളെ പരിചയപ്പെടുത്തിയത് പ്രവാസികൾ, വിശേഷിച്ചും ഗൾഫ് മലയാളികളാണെന്ന് തോന്നുന്നു. 

പൊങ്ങച്ച സംസ്ക്കാരത്തിൽ അഭിരമിക്കുന്ന ഉയർന്ന ഇടത്തരക്കാർ, യാത്രയും അതിനുള്ള മാർഗ്ഗമാക്കുന്നതു കൊണ്ടാണ് കേരളത്തിലെ റോഡുകളിൽ ആഢംഭരക്കാറുകളും ധാരാളമായി കാണുന്നത്. പല വീടുകളിലും ആളാം വീതം കാറിനു പുറമേ വിവാഹത്തിനു പോകാനും ടൂർ പോകാനുമൊക്കെയായി പിന്നെയും കാറുകളായി കഴിഞ്ഞു.

എല്ലാവരും കാറുകളുമായി പുറത്തിറങ്ങിയാൽ കേരളം പോലൊരിടത്ത് ഗതാഗതക്കുരുക്കുകളുണ്ടാകും എന്ന ലളിതമായ തിരിച്ചറിവിനു പകരം അത്തരം ഗതാഗതക്കുരുക്കുകളുണ്ടാക്കി അതിനു നടുവിലിരുന്ന് നാട്ടുകാരെ തെറി വിളിക്കാനും നൂറേ നൂറിൽ പായാനാകുന്ന എക്സ്പ്രസ്സ് ഹൈവേകളെന്ന മിഥ്യാ സ്വപ്നം കാണാനുമാണ് ഇന്ന് നമുക്കിഷ്ടം.

കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ - സ്വകാര്യ ബസ്സ് സർവീസുകൾ പോലും ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്. സീറ്റുകളുടെ എണ്ണം കുറച്ചും ടിക്കറ്റ് കൊടുക്കാതെയും ലാഭമില്ലാത്ത സമയത്തെ ട്രിപ്പുകൾ കട്ട് ചെയ്തു മൊക്കെയാണ് അവർ ലാഭം നേടാൻ ശ്രമിക്കുന്നത് . സർക്കാർ സംവിധാനത്തിനു തന്നെ നിയമം ലംഘിക്കാൻ കഴിയാത്തതുകൊണ്ട് കെ എസ് ആർ ടി സിക്ക് ഇതിൽ പലതും പിന്തുടരാൻ കഴിയുകയില്ല.

നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ, ബസ്സുകൾക്ക് സമയത്തിന് ഓടിയെത്താനും കഴിയുന്നില്ല. അഞ്ച് പത്തുവർഷങ്ങളായി പുതിയ ബസ്സ് സർവീസുകൾ ആരംഭിച്ചതായറിയില്ല. യാത്രക്കാരുടെ എണ്ണത്തിൽ അല്പമെങ്കിലും വർദ്ധനവുണ്ടായത് ബംഗാളികൾ ഇവിടെ തൊഴിലാളികളായി എത്തിയതു മുതലാണ്.

ഓട്ടോകളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടെങ്കിലും ടാക്സികളും അതിൽ യാത്ര ചെയ്യുന്നവരും വല്ലാതെ കുറഞ്ഞിട്ടുണ്ട്. വേണ്ട സമയത്ത് കിട്ടാതിരിക്കലും വെയ്റ്റിങ്ങിനുള്ള വിമുഖതയും അമിത ചാർജും ഈ മേഖലയിലെ പരാതികളാണ്. നാട്ടിൻ പുറത്തുകാർക്ക് രാത്രി അടിയന്തിരമായി (ആശുപത്രി ) യാത്ര ചെയ്യാൻ ഓട്ടോ , ടാക്സികൾ ലഭ്യമാവാത്ത സ്ഥിതി വരാറുണ്ട്.

പൊങ്ങച്ച സംസ്ക്കാരത്തിൽ നിന്ന് മലയാളികൾ സ്വയമേവ പുറത്തു വരുന്നതിനുള്ള യാതൊരു ലക്ഷണവും കാണാനില്ല.
അതു കൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുക്കേണ്ടതുണ്ട്. ചില നിർദ്ദേശങ്ങൾ :

1. സ്വകാര്യ വാഹനങ്ങളുടെ നികുതി യാതൊരു ദാക്ഷിണ്യവുമില്ലാതെ കൂട്ടണം. (മദ്യത്തിന്റെ നികുതി ഉദാഹരണം.) പെട്രോൾ കുടിയൻ ആഡംഭര വാഹനങ്ങളുടെ ( സൂപ്പർ ബൈക്കുകളടക്കം) നികുതി അതിന്റെയും നൂറിരട്ടിയാക്കണം.

2. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്താൽ പിഴ ഈടാക്കണം. (സിംഗപ്പൂരിൽ ഇങ്ങനെയൊരു നിയമമുണ്ടെന്ന് കേൾക്കുന്നു)

3. അൺ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബസ്സ് കൺസഷൻ അനുവദിക്കരുത് .

4 . രാത്രി 9.00നും വെളുപ്പിന് 6.00 നും ഇടയ്ക്കുള്ള രാത്രിയാത്രകൾക്ക് 25 % അധികം ബസ്സ് ചാർജ്ജ് ഈടാക്കാൻ അനുവദിക്കണം.

5. ഓട്ടോ , ടാക്സി മേഖലയിൽ ഓൺലൈൻ കാൾ സംവിധാനം ഏർപ്പെടുത്തണം.

6. ആക്ട്സ്, വിവിധ സന്നദ്ധ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ, ന്യായമായ ചാർജ് ഈടാക്കിക്കൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സംവിധാനങ്ങൾ ഒരുക്കണം.

സമാന വിഷയത്തിലുള്ള ശ്രീ.മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് 2200 - ൽ അധികം പേർ ലൈക്ക് ചെയ്തതായി കാണുന്നു. അവരിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം കുറക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങൻ മെച്ചപ്പെടണമെന്നും ആഗ്രഹമുള്ളവരായിരിക്കുമെന്ന് കരുതട്ടെ.

അത്തരക്കാർ സർക്കാർ നടപടികൾക്ക് കാത്തുനിൽക്കാതെ കേരളീയർക്ക് സ്വയം മാതൃക കാണിക്കാൻ മുന്നോട്ടു വരണം.

നടന്നു പോകാനാവുന്നിടത്ത് നടന്നും സൈക്കിളിൽ പോകാവുന്നിടത്ത് സൈക്കിളിലും പോകണം.
സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കണം. കാറുകളിൽ തനിയെ സഞ്ചരിക്കുന്നത് ഒഴിവാക്കണം.

ശ്രീ. മുരളി തുമ്മാരുകുടിയെ പോലുള്ളവർ നാട്ടിലെത്തുമ്പോൾ വികസിത രാഷ്ട്രങ്ങളിലെ പൗരന്മാർ ഇങ്ങനെയൊക്കെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇവരെയൊക്കെ ചെയ്തു കാണിക്കണം, പ്രചരിപ്പിക്കണം, ഭരണാധികാരികളെ ബോധ്യപ്പെടുത്തണം.

No comments:

Post a Comment